പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം; കേന്ദ്രസർക്കാരിന്റെ പ്രശ്‌നപരിഹാര നീക്കങ്ങൾ സജീവം

പൗരത്വ നിയമഭേദഗതിക്കെതിരായ സർവകലാശാലാ പ്രതിഷേധങ്ങൾ ബഹുജന പ്രക്ഷോഭമായി മാറിയ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ പ്രശ്‌നപരിഹാര നീക്കങ്ങൾ സജീവമാക്കി. നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ തയാറാക്കാൻ പൊതുചർച്ച നടത്താം എന്ന നിലപാടാകും സർക്കാർ സ്വീകരിക്കുക. മറ്റ് പ്രഖ്യാപിത അജണ്ടകളുമായും നിയമനിർമാണവുമായും സമയബന്ധിതമായി മുന്നോട്ട് പോകാൻ ഇത് അനിവാര്യമാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആഭ്യന്തരമന്ത്രി തന്നെ അടുത്ത ദിവസം ഇക്കാര്യം വ്യക്തമാക്കും.
Read Also: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം; മംഗളൂരുവിൽ ഇന്ന് കർഫ്യൂ; കേരളത്തിൽ അതീവ ജാഗ്രതാ നിർദേശം
കൈവിട്ട കളി പൗരത്വ നിയമ ഭേഭഗതി വിഷയത്തിൽ ഇനിയും ഉചിതമാകില്ലെന്നാണ് ബിജെപി വിലയിരുത്തൽ. ഈ സാഹചര്യത്തിൽ തന്ത്രപരമായ സമീപനത്തിലേക്ക് ചുവട് മാറ്റാനുള്ള താത്പര്യം പാർട്ടി കേന്ദ്രസർക്കാരിനെ അറിയിച്ചു.
ഉത്തർപ്രദേശിൽ സാഹചര്യങ്ങൾ നിയന്ത്രണ വിധേയമാണെന്ന് ഡിജിപി ഒപി സിംഗ് പറഞ്ഞു. അക്രമം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ പ്രക്ഷോഭം അക്രമാസക്തമായ സാഹചര്യത്തിലാണ് ഡിജിപിയുടെ പ്രതികരണം. സംഘർഷത്തിനിടെ മംഗളൂരുവിൽ രണ്ട് പേരും ഉത്തർപ്രദേശിൽ ഒരാളും വെടിയേറ്റ് മരിച്ചിരുന്നു. ലഖ്‌നൗവിൽ ഇന്നലെ വെടിയേറ്റ് മരിച്ചത് മുഹമ്മദ് വകിൽ എന്നയാളാണെന്ന് സ്ഥിരീകരിച്ചു.
അതേസമയം, പ്രക്ഷോഭത്തിന് ഇന്നും രാജ്യതലസ്ഥാനം അടക്കമുള്ള ഇടങ്ങൾ വേദിയാകും. ഡൽഹിയിലെ പ്രതിഷേധങ്ങൾ ഇന്നലെ വൈകിട്ടോടെ ജന്തർമന്ദിർ കേന്ദ്രീകരിച്ചായി മാറി. കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളിലും ഇന്നലത്തെതിന് സമാനമായ രീതിയിൽ പ്രതിഷേധ പ്രകടനങ്ങൾ നടക്കും. പശ്ചിമ ബംഗാളിലെ പ്രതിഷേധങ്ങൾക്ക് ഇന്നും മുഖ്യമന്ത്രി മമത ബാനർജിയാകും നേതൃത്വം നൽകുക.
caa protest, central govt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here