ഹിന്ദുവായതു കൊണ്ട് വിവേചനം; പേരുകൾ ഉടൻ വെളിപ്പെടുത്തുമെന്ന് പാക് ക്രിക്കറ്റർ ഡാനിഷ് കനേരിയ

ഹിന്ദുവായതിൻ്റെ പേരിൽ തനിക്ക് പാക് ടീമിൽ വിവേചനം നേരിട്ടുവെന്ന ഷൊഐബ് അക്തറിൻ്റെ വെളിപ്പെടുത്തൽ സത്യമാണെന്ന് മുൻ പാക് സ്പിന്നർ ഡാനിഷ് കനേരിയ. അക്തർ പറഞ്ഞതൊക്കെ സത്യമാണെന്നും തന്നോട് വിവേചനം കാണിച്ചവരുടെ പേരുകൾ ഉടൻ വെളിപ്പെടുത്തുമെന്നും കനേരിയ പറഞ്ഞു.
ടീമിൽ കളിച്ചു കൊണ്ടിരുന്നപ്പോൾ തനിക്ക് വിവേചനത്തിനെതിരെ പ്രതികരിക്കാൻ ധൈര്യമുണ്ടായിരുന്നില്ല. എന്നാൽ ഷൊഐഅബ് അക്തർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയതു കൊണ്ട് ഇനി അത് തുറന്നു പറയാൻ എനിക്ക് കഴിയും. ടീമിൽ കളിക്കുന്ന കാലത്തും അക്തർ എന്നെ പിന്തുണച്ചിട്ടുണ്ട്. അക്തറിനൊപ്പം ഇൻസമാം ഉൾ ഹഖും മുഹമ്മദ് യൂസുഫും യൂനുസ് ഖാനും തന്നെ പിന്തുണച്ചവരാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, ഒരു ചാനൽ പരിപാടിയിലാണ് കനേരിയക്ക് പാക് ടീമിൽ വിവേചനം നേരിട്ടിട്ടുണ്ടെന്ന് അക്തർ വെളിപ്പെടുത്തിയത്. കരിയറിൽ ഒന്നോ രണ്ടോ കാര്യങ്ങൾക്കാണ് സഹതാരങ്ങളുമായി തർക്കിച്ചിരുന്നത്. ഒന്ന്, പ്രാദേശിക വാദമായിരുന്നു. രണ്ട്, ഡാനിഷ് കനേരിയക്കെതിരെ ഉണ്ടായിരുന്ന മതപരമായ വിവേചനം. മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും ഹിന്ദു ആയതിൻ്റെ പേരിൽ സഹതാരങ്ങൾ കനേരിയയെ പരിഹസിക്കുമായിരുന്നു. ഇതേ ഹിന്ദുവാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ പാകിസ്താനു വിജയം സമ്മാനിച്ചതെന്നും അക്തർ പറഞ്ഞു.
കഴിഞ്ഞ ദശകത്തിൽ പാക് ടീമിൽ കളിച്ച ഒരേയൊരു ഹിന്ദു ക്രിക്കറ്ററാണ് കനേരിയ. 2009ൽ എസ്സക്സിനു വേണ്ടി കൗണ്ടി കളിക്കുന്നതിനിടെ ഒത്തുകളിച്ചതിനു പിടിയിലായ അദ്ദേഹത്തെ നാലു മാസം തടവിനു ശിക്ഷിച്ചിരുന്നു. തുടർന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അദ്ദേഹത്തെ അഞ്ചു വർഷത്തേക്ക് വിലക്കിയിരുന്നു.
Story Highlights: Shoaib Akhtar, Danish Kanaria
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here