ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഹേമന്ത് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായി അധികാരമേൽക്കുംജാർഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ഹേമന്ത് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മൊർഹാബാദി മൈതാനത്തു ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന ചടങ്ങിൽ ഗവർണർ ദ്രൗപദി മുർമു മുന്പാകെയാണു സോറൻ സത്യപ്രതിജ്ഞ ചെയ്യുക.
ജാർഖണ്ഡിന്റെ 11-ാംമത് മുഖ്യമന്ത്രിയായാണ് ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്യുന്നത്.
കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷയായ സോണിയ ഗാന്ധിയെ ഹേമന്ത് സോറൻ സത്യപ്രതിജ്ഞചടങ്ങിൽ പങ്കെടുക്കാനായി ക്ഷണിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗേഹ്ലോട്ട്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഡിഎംകെ പ്രസിഡൻറ് എം കെ സ്റ്റാലിൻ, സിപിഐ നേതാവ് കനയ്യ കുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തേക്കുമെന്നാണ് സൂചന.
സത്യ പ്രതിജ്ഞ ചടങ്ങിനെ ശക്തിപ്രകടനം കൂട്ടിയാക്കി മാറ്റാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രഘുബർ ദാസ് ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ജെഎംഎം – കോൺഗ്രസ് – ആർജെഡി സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കുമെന്ന് ഹേമന്ത് സോറൻ വ്യക്തമാക്കി.
കോൺഗ്രസിൽ നിന്നും ജെഎംഎമ്മിൽ നിന്നും ഓരോ മന്ത്രിമാരും ഇന്നു സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡോ. രാമേശ്വർ ഓറോണും ജെഎംഎം നേതാവ് പ്രഫ. സ്റ്റീഫൻ മറാൻഡിയുമാണ് ഇന്നു സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാർ. മന്ത്രിസഭാ വികസനം ജനുവരി പകുതിശേഷം നടക്കും മുഖ്യമന്ത്രിസ്ഥാനമടക്കം ജെഎംഎമ്മിന് ആറു മന്ത്രിസ്ഥാനവും കോൺഗ്രസിന് അഞ്ചും ആർജെഡിക്ക് ഒന്നും നൽകാനാണ് ധാരണ. 81 അംഗ സഭയിൽ മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാരാകാം. ഭരണമുന്നണിക്ക് 47 അംഗങ്ങളുണ്ട്. ജെഎംഎം-30, കോൺഗ്രസ്-16, ആർജെഡി-1 എന്നിങ്ങനെയാണ് ഭരണ മുന്നണിയിലെ കക്ഷികളുടെ എണ്ണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here