ഉത്തര കൊറിയയിൽ ഉന്നത നേതാക്കളുടെ യോഗം വിളിച്ചു ചേർത്ത് കിം ജോങ് ഉൻ

ആണവ ചർച്ചകളുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്ക നൽകിയ അന്ത്യശാസനം അവസാനിക്കാനിരിക്കെ, ഉന്നത നേതാക്കളുടെ യോഗം വിളിച്ചു ചേർത്ത് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ.
വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയയുടെ ഉന്നത നേതാക്കളുടെ സമ്പൂർണ സമ്മേളനം ഇന്നലെയാണ് ആരംഭിച്ചത്. രാജ്യത്തിന്റെ പ്രതിരോധവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചുചേർത്തതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട്ട് ചെയ്യുന്നത്.
നയപരമായ കാര്യങ്ങളും യോഗത്തിന്റെ ആദ്യ ദിവസം ചർച്ചക്കെടുക്കും. രാജ്യത്തെ സൈനിക വിഭാഗങ്ങളുടെ ഉന്നത തല യോഗം വിളിച്ചുചേർത്ത് ഒരാഴ്ച പിന്നിടുമ്പോഴാണ് വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയയിലെ ഉന്നത നേതാക്കളുടെ യോഗം ചേരുന്നതെന്നതും ശ്രദ്ധേയമാണ്.
കിം ജോങ് ഉന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ ഈ വർഷമാദ്യം ഹാനോയിൽ നടന്ന രണ്ടാം ഉച്ചകോടിക്കുശേഷം ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ആണവ ചർച്ചകൾ വഴിമുട്ടിയിരുന്നു. തുടർന്ന് ഈ വർഷം ഡിസംബർ 31ന് മുമ്പ് ആണവായുധ പദ്ധതിയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലാതാക്കി ചർച്ച തുടരാൻ മുൻകൈ എടുക്കണമെന്ന് അമേരിക്കയോട് ഉത്തര കൊറിയ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.
തങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് നീങ്ങിയില്ലെങ്കിൽ അമേരിക്കയെ കാത്തിരിക്കുന്നത് ഒരു ക്രിസ്മസ് സമ്മാനമാണെന്നും ഉത്തര കൊറിയ ഭീഷണിപ്പെടുത്തിയിരുന്നു. അതേസമയം, ഉത്തര കൊറിയയുടെ ഏത് ആക്രമണത്തെയും നേരിടാൻ അമേരിക്ക സജ്ജമാണെന്നായിരുന്നു ഡോണൾഡ് ട്രംപിന്റെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here