ആയിഷ റെന്നയെ തടഞ്ഞ സംഭവം; സിപിഐഎമ്മിനെതിരെ വിമര്‍ശനവുമായി മുരളി ഗോപി

പൗരത്വ നിയമ വിഷയത്തില്‍ സിപിഐഎമ്മിനെതിരെ പരോക്ഷ വിമര്‍ശനവുമായി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. തങ്ങള്‍ക്ക് ആവശ്യമുള്ള അഭിപ്രായം പറയുമ്പോള്‍ സ്വാഗതം ചെയ്യുകയും തങ്ങള്‍ക്കെതിരെ സംസാരിച്ചാല്‍ വീട്ടില്‍ പോയി സംസാരിക്കാന്‍ പറയുന്നതും അസഹിഷ്ണുതയാണെന്ന് മുരളി ഗോപി തുറന്നടിക്കുന്നു. ജാമിയ വിദ്യാര്‍ത്ഥിനി ആയിഷ റെന്നയെ കൊണ്ടോട്ടിയില്‍ സിപിഐഎം തടഞ്ഞതിനെതിരെയാണ് അഭിപ്രായ പ്രകടനം.
സിപിഐഎമ്മിനെ പേരെടുത്ത് പരാമര്‍ശിക്കാതെയാണ് കൊണ്ടോട്ടി സംഭവത്തില്‍ മുരളി ഗോപി രൂക്ഷ വിമര്‍ശനം നടത്തിയത്. ആയിഷ റെന്ന രണ്ട് അഭിപ്രായങ്ങള്‍ പറയുന്നു. ആദ്യത്തേത് തങ്ങള്‍ക്ക് ആവശ്യമുള്ളതിനാലും തങ്ങളുടെ എതിരാളികള്‍ക്ക് ദോഷം ചെയ്യുന്നതിനാലും സ്വാഗതം ചെയ്തു. രണ്ടാമത്തേത് നേരെ തിരിച്ചാകയാല്‍ വീട്ടില്‍ പോയി പറയാനും ഭീഷണിപ്പെടുത്തുന്നു. ഇത് അസഹിഷ്ണുതയാണെന്നും അസഹിഷ്ണുത കൊണ്ട് അസഹിഷ്ണുതയെ എതിര്‍ക്കുക അസാധ്യമാണെന്നും നടന്‍ വ്യക്തമാക്കുന്നു.
മലപ്പുറം കൊണ്ടോട്ടിയില്‍ പൗരാവലിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ പിണറായി വിജയനെ വിമര്‍ശിച്ചതോടെയാണ് ആയിഷ റെന്നയ്‌ക്കെതിരെ സിപിഐഎം പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയത്. ചുറ്റുമുളള പ്രതിഷേധങ്ങളോട് ഐക്യപ്പെട്ട് നടത്തിയ പ്രകടനങ്ങള്‍ അടിച്ചമര്‍ത്തി കൊണ്ട് പിണറായി സര്‍ക്കാര്‍ ജയിലില്‍ വെച്ചിട്ടുളള വിദ്യാര്‍ത്ഥികളെ വിട്ടയക്കണമെന്നും അല്ലെങ്കില്‍ അതിനെതിരെയും സമരങ്ങളുമായി മുന്നോട്ട് പോകുമെന്നുമായിരുന്നു ആ പ്രസംഗം.
ഇത് കേട്ട പ്രവർത്തകർ പ്രകോപിതരാവുകയും ആയിഷ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് വേദിക്ക് പുറത്ത് മുദ്രാവാക്യം വിളികളുമായി പ്രതിഷേധിക്കുകയായിരുന്നു. താൻ പറഞ്ഞത് തന്റെ അഭിപ്രായം മാത്രമാണെന്ന് ആയിഷ പറഞ്ഞപ്പോൾ, നിന്റെ അഭിപ്രായം വീട്ടിൽ പോയി പറഞ്ഞാ മതി എന്നായിരുന്നു സിപിഐഎം പ്രവർത്തകർ പറഞ്ഞത്.’ ഇതോടെ രംഗം വഷളായി. തുടർന്ന് ആയിഷ വേദി വിടുകയായിരുന്നു.
Story Highlights: Murali Gopy, CPIM, Ayisha Renna
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here