സംസ്ഥാന ജയില്‍ വകുപ്പിന് കീഴില്‍ ഇനി പെട്രോള്‍ പമ്പുകളും

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി സഹകരിച്ചുള്ള ജയില്‍ പെട്രോള്‍ പമ്പുകളുടെ സംസ്ഥാന തല നിര്‍മാണോദ്ഘാടനം തിരുവനന്തപുരത്തു മുഖ്യമന്ത്രി നിര്‍വഹിച്ചു. ഏപ്രിലില്‍ പമ്പുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. അന്തേവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ടാണ് ജയില്‍ വകുപ്പ് പെട്രോള്‍ പമ്പ് എന്ന പദ്ധതി കൂടി യാഥാര്‍ഥ്യമാകുന്നത്.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ജയില്‍ വകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ തിരുവനന്തപുരം, കണ്ണൂര്‍, വിയ്യൂര്‍, സെന്‍ട്രല്‍ ജയിലുകളുടെ പരിസരത്തും, ചീമേനി തുറന്ന ജയിലിലുമാണ് പമ്പുകള്‍ തുടങ്ങുക
ഒരു പമ്പില്‍ 15 അന്തേവാസികള്‍ക്ക് തൊഴില്‍ ലഭിക്കും. ജയില്‍ പെട്രോള്‍ പമ്പുകള്‍ക്കായി 10 കോടി രൂപയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ മുടക്കുക. പമ്പുകള്‍ക്കായി ജയില്‍ വക ഭൂമി 30 വര്‍ഷത്തേക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് പാട്ടത്തിനു നല്‍കും.
തിരുവനന്തപുരത്തു 25 സെന്റ് ഭൂമിയും, കണ്ണൂരില്‍ 39 ഉം, വിയ്യൂരില്‍ 25 ഉം, ചീമേനിയില്‍ 25 സെന്റ് ഭൂമിയുമാണ് പമ്പിനായി അനുവദിച്ചിരിക്കുന്നത്. പമ്പ് സ്ഥാപിക്കുന്ന നാല് സ്ഥലങ്ങളില്‍ നിന്നായി പ്രതിമാസം അഞ്ച്‌ലക്ഷത്തി തൊണ്ണൂറായിരം രൂപ വാടക ഇനത്തില്‍ സര്‍ക്കാരിന് ലഭിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here