മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍; പ്രദേശവാസികള്‍ ഇന്ന് അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കും
മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനെതിരെ പരിസരവാസികളുടെ അനിശ്ചിത കാല നിരാഹാരസമരം ഇന്ന് ആരംഭിക്കും. ആല്‍ഫാസെറിന്‍ ഫ്‌ളാറ്റിനു ചുറ്റും താമസിക്കുന്നവരാണ് ഇന്ന് മുതല്‍ ഉപവാസം ഇരിക്കുന്നത്.
സര്‍ക്കാരിന് നിവേദനം കൊടുത്തിട്ടും പരിഗണിക്കാം എന്നു പറഞ്ഞതല്ലാതെ മരടിലെ പ്രദേശവാസികളുന്നയിച്ച ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. നിയമസഭാ സമ്മേളനത്തിലും വിഷയം ഉന്നയിച്ചില്ല. എംഎല്‍എയും എംപിയുമെല്ലാം ചതിക്കുകയാണെന്ന് പറഞ്ഞാണ് ഇന്നുമുതല്‍ പട്ടിണി സമരത്തിലേക്ക് പരിസരവാസികള്‍ നീങ്ങുന്നത്.
ആല്‍ഫാ സെറീന്‍ ഫ്‌ളാറ്റിനു മുന്നിലാണ് ഉപവാസം. വരും ദിവസങ്ങളില്‍ പ്രക്ഷോഭം ശക്തമാക്കും എന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഫ്‌ളാറ്റുകള്‍ക്ക് സമീപത്ത് താമസിക്കുന്നവരുടെ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം. കൂടാതെ ജനവാസം കുറഞ്ഞ പ്രദേശത്തുള്ള ജെയ്ന്‍ കോറല്‍ കോവ് ഫഌറ്റില്‍ ആദ്യം സ്‌ഫോടനം നടത്തണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നുണ്ട്.
പൊളിക്കല്‍ നടപടികളുടെ ചുമതലയുള്ള സബ് കളക്ടര്‍ പ്രദേശവാസികളുമായി സംസാരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. നിലവില്‍ ഒഴിപ്പിക്കല്‍ നടപടി വിശദീകരിക്കാന്‍ കളക്ടര്‍ വിളിച്ച യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനും തീരുമാനമായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here