നിശ്ചല ദൃശ്യം ഒഴിവാക്കിയ സംഭവം; കേന്ദ്രത്തിന്റേത് നെറികെട്ട സമീപനമെന്ന് മന്ത്രി എ കെ ബാലൻ
കേരളത്തിന്റെ നിശ്ചല ദൃശ്യം ഒഴിവാക്കിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി എ കെ ബാലൻ. കേരളം നൽകിയത് മനോഹര ദൃശ്യമാണെന്നും ഇത് ഒഴിവാക്കാൻ രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്നും മന്ത്രി പറഞ്ഞു. കേരളത്തിനോട് ഇത്ര വെറുപ്പ് എന്തിനാണെന്ന് അറിയില്ല. എന്തൊരു ഭ്രാന്തൻ അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നും കേന്ദ്രത്തിന്റേത് നെറികെട്ട സമീപനമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കേരളമെന്ന് കേട്ടാൽ വിറളിപൂണ്ട ഒരു കേന്ദ്ര സർക്കാരിനെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ എന്ന് മന്ത്രി ചോദിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം പ്രമേയം പാസാക്കിയതിന്റെ തുടർച്ചയായാണ് നിശ്ചല ദൃശ്യം ഒഴിവാക്കിയത്. കായൽ, വഞ്ചി, ആന, മോഹിനിയാട്ടം, കഥകളി ഒന്നും പാടില്ലെന്നാണ് പറയുന്നത്. ഇത് കൊണ്ട് എന്ത് ഗുണമാണ് ബിജെപിക്ക് ലഭിക്കാൻ പോകുന്നതെന്നും മന്ത്രി ചോദിക്കുന്നു.
കേന്ദ്രസർക്കാർ കൊണ്ടുവന്ന ഒരു നിയമത്തിനെതിരെ ആശങ്കയറിയിക്കാൻ പോലും പാടില്ലെന്നാണ് പറയുന്നത്. കേരളത്തിൽ എത്രയോ പ്രമേയങ്ങൾ പാസാക്കിയിട്ടുണ്ട്. കേരളം പ്രമേയം പാസാക്കുന്നത് ആദ്യത്തെ സംഭവമല്ല. രാജ്യത്ത് രൂപംകൊണ്ട ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് പ്രമേയം പാസാക്കിയത്. അത് പോലും പാടില്ലെന്നാണോ പറയുന്നത്. തങ്ങൾകൊണ്ടുവന്ന പ്രമേയത്തിനെതിരെ ഒരക്ഷരം മിണ്ടാൻ ബിജെപി എംഎൽഎ ഒ രാജഗോപാലിന് സാധിച്ചില്ല. പ്രമേയത്തോട് എതിർപ്പുണ്ടായിരുന്നെങ്കിൽ തുറന്ന് പറയാൻ തയ്യാറാകണമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
story highlight- modi govt, a k balan, tableau
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here