സർവകലാശാലകളിലെ ക്രമക്കേട്; രൂക്ഷ വിമർശനവുമായി ഗവർണർ

സർവകലാശാലകളിലെ ക്രമക്കേടുകളിൽ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകയിൽ അടുത്തിടെ ഉണ്ടായ സംഭവങ്ങൾ അവമതിപ്പുണ്ടാക്കിയെന്നും, ആര് സമർദ്ദം ചെലുത്തിയാലും വൈസ് ചാൻസലർമാർ നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കണമെന്നും ഗവർണർ. ചാൻസലർ എന്ന അധികാരം ഉപയോഗിക്കേണ്ടതുണ്ടെങ്കിൽ അത് വൈകില്ലെന്നും എംജി സർവകലാശാലയിൽ നടന്ന പരിപാടിയിൽ ഗവർണർ മുന്നറിയിപ്പ് നൽകി.
മഹാത്മ ഗാന്ധി, കെടിയു സർവ്വകലാശാലകളിൽ തുടർച്ചയായി ക്രമക്കേടുകളുണ്ടായതിലാണ് ഗവർണർ അതൃപ്തിയിച്ചത്. സർവകലാശാലകളിൽ വൈസ് ചാൻസലർമാർക്ക് മേൽ സമ്മർദ്ദം ഉണ്ടാകുന്നുണ്ടെന്ന് വ്യക്തമാക്കിയ ഗവർണർ, ഒരു സാഹചര്യത്തിലും നിയമവിരുദ്ധ പ്രവർത്തനം ഉണ്ടാകരുതെന്ന് മുന്നറിയിപ്പ് നൽകി.
സ്വയം ഭരണാധികാര സ്ഥാപനങ്ങളായ സർവകലാശാലകളിലെ വിസിമാർ ഉത്തരവാദിത്തത്തോടെ പെരുമാറണം. തീരുമാനങ്ങളെടുക്കാൻ ആകുന്നില്ലെങ്കിൽ തന്നെ അറിയിക്കാൻ ഗവർണർ നിർദേശിച്ചു. ചാൻസലർ എന്ന അധികാരം ഉപയോഗിക്കേണ്ടതുണ്ടെങ്കിൽ അത് വൈകില്ലെന്നും ഗവർണറുടെ താക്കീത് നൽകി.
എംജിയിൽ ബി.ടെക് കോഴ്സിലെ മാർക്ക് ദാനവും, ചട്ടവിരുദ്ധമായി മോഡറേഷൻ പിൻവലിച്ചതും വിവാദമായിരുന്നു. പരീക്ഷയെഴുതി ജയിച്ച രണ്ട് വിദ്യാർത്ഥികളെ മാർക്ക് ദാന പട്ടികയിൽപെടുത്തിയ നടപടി കോടതിയിലേക്ക് നീങ്ങുകയാണ്. സിൻഡിക്കേറ്റ് അംഗം ആർ പ്രഗാഷ് എം.കോം പരീക്ഷയുടെ ഉത്തരക്കടലാസ് കൈപ്പറ്റിയ സംഭവത്തിൽ വിസി പ്രതിക്കൂട്ടിലാണ്. ഈ സാഹചര്യത്തിലായിരുന്നു സർവകലാശാലയിൽ എത്തിയ ഗവർണറുടെ വിമർശനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here