കോലഞ്ചേരി ഇന്ത്രാന്‍ചിറ ടൂറിസം പദ്ധതി തകര്‍ച്ചയില്‍

വന്‍ തുക ചിലവിട്ട് തുടക്കമിട്ട പദ്ധതിയാണ് നാശത്തിന്റെ വക്കിലെത്തിനില്‍ക്കുന്നത്. തടസപ്പെട്ടു കിടക്കുന്ന ചിറയിലേക്കുള്ള ജലവിതരണം പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെയും ആവശ്യം. കൊട്ടിഘോഷിച്ച് തുടങ്ങിയ ടൂറിസം പദ്ധതിയാണ് അവഗണന നേരിടുന്നത്. വേനല്‍ക്കാലമെത്തുന്നതിന് മുന്‍പേ ഇന്ത്രാന്‍ചിറ വറ്റി വരണ്ടു.
ചിറയിലേക്കുള്ള നീരുറവകള്‍ വറ്റിയാല്‍ പെരിയാര്‍ വാലി കനാലിലൂടെ ജലമെത്തിക്കാം. എന്നാല്‍ ഇത് തടസപ്പെട്ട് കിടക്കുകയാണ്. ജല അഥോററ്റിയുടെകുടിവെള്ളം പമ്പ് ചെയ്യുന്നത് ചിറയോട് ചേര്‍ന്നുള്ള പമ്പ് ഹൗസില്‍നിന്നുമാണ്. ചിറയില്‍വെള്ളം ഇല്ലാതെ വന്നാല്‍ കോലഞ്ചേരിയുടെ സമീപ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകും.
ഇതിനിടെ ചിറക്ക് സമീപം സ്വകാര്യ സ്ഥലങ്ങളില്‍ കിണറുകള്‍ കുഴിച്ച് വ്യാപകമായികുടിവെള്ള ടാങ്കറുകളില്‍ ജലമൂറ്റ് നടക്കുന്നതായും ആക്ഷേപമുണ്ട്.
ടൂറിസം പദ്ധതിയില്‍പ്പെട്ട ഇരിപ്പിടങ്ങളും ടിക്കറ്റ് കൗണ്ടറുകളും, കുട്ട വഞ്ചികളുമെല്ലാം പൊട്ടിപൊളിഞ്ഞ് നാശോന്മുഖമായിരിക്കുകയാണ്. വിനോദ സഞ്ചാരികള്‍ക്കുള്ള വിശ്രമമുറി സാമൂഹ്യ വിരുദ്ധര്‍ കൈയേറി. പത്തേക്കറില്‍ പരന്ന് കിടക്കുന്ന പ്രദേശം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുന്ന സ്ഥിതിയാണുള്ളത്. ചിറയിലേയ്ക്കുള്ള കൈത്തോടുകളും ഇതര ജലസ്രോതസുകളും സംരക്ഷണമില്ലാത്തതിനാല്‍ നശിച്ച അവസ്ഥയിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here