മാപ്പ് പറഞ്ഞ് ബിജെപി പ്രവർത്തകൻ; പി ജയരാജനെതിരായ വധഭീഷണി കേസ് ഒത്തുതീർത്തു

സിപിഐഎം നേതാവ് പി ജയരാജനെതിരായ വധഭീഷണി കേസ് ഒത്തുതീർത്തു. വധഭീഷണി മുഴക്കിയ ബിജെപി പ്രവർത്തകൻ എടവണ്ണ സ്വദേശി പറങ്ങോടൻ എന്ന അപ്പു കോടതിയിൽ മാപ്പ് പറഞ്ഞതോടെയാണ് കേസ് ഒത്തുതീർന്നത്. മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് കഌസ് മജിസ്‌ട്രേറ്റിന് മുൻപാകെയാണ് ഇയാൾ മാപ്പ് പറഞ്ഞത്.
തെറ്റു പറ്റിയതാണെന്നും തന്നോട് ക്ഷമിക്കണമെന്നും പി ജയരാജന്റെ കൈപിടിച്ച് പ്രതി പറഞ്ഞു.
ഇനി മേലിൽ ആവർത്തിക്കില്ലെന്നും അപ്പു പറഞ്ഞു. തുടർന്ന് പ്രതി തെറ്റ് മനസിലാക്കി ആത്മാർഥമായി മാപ്പ് ചോദിച്ച സാഹചര്യത്തിൽ കോടതി നടപടികൾ അവസാനിപ്പിക്കാൻ സമ്മതമാണെന്ന് പി ജയരാജൻ കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് കേസ് ഒത്തുതീർന്നത്.
2016 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരത്ത് ആർഎസ്എസ് അക്രമങ്ങൾക്കെതിരെ സിപിഐഎം സംഘടിപ്പിച്ച പ്രദർശനം നോക്കി കാണുന്ന പടം പി ജയരാജൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിന്നു. ഇതിനു താഴെയാണ് പ്രതി വധഭീഷണി മുഴക്കി കമന്റിട്ടത്. ‘നിന്റെ പടവും ഒരുനാൾ അഴീക്കോടൻ ഓഫീസിൽ തൂങ്ങും’ എന്നായിരിന്നു കമന്റ്. ഇതിനെതിരെ പി ജയരാജൻ ഡിജിപി മുമ്പാകെ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here