പൗരത്വ ഭേദഗതി നിയമം; ബംഗ്ലാദേശിൽ വീണ്ടും പ്രതിഷേധം ശക്തമാകുന്നു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീണ്ടും ബംഗ്ലാദേശിന്റെ പ്രതിഷേധം. ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഷഹരിയാർ ആലം ഇന്ത്യൻ സന്ദർശനം റദ്ദാക്കി. ഡൽഹിയിൽ വിദേശകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിലാണ് ഷഹരിയാർ പങ്കെടുക്കേണ്ടിയിരുന്നത്.
ഒരു മാസത്തിനിടെ ഇത് നാലാം തവണയാണ് ബംഗ്ലാദേശ് മന്ത്രിമാർ ഇന്ത്യാ സന്ദർശനം റദ്ദാക്കുന്നത്. ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം പാസാക്കിയതും ബംഗ്ലാദേശിൽ മതന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയുമാണ് അവരെ ചൊടിപ്പിച്ചത്.
ഡൽഹിയിൽ വിദേശകാര്യ മന്ത്രാലയം ജനുവരി 14 മുതൽ 16 വരെ സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിലാണ് ഷഹരിയാർ പങ്കെടുക്കേണ്ടിയിരുന്നത്. പകരം അബുദാബിയിലേയ്ക്ക് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നടത്തുന്ന സന്ദർശനത്തിൽ അവരെ അനുഗമിക്കുമെന്നാണ് റിപ്പോർട്ട്.
ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഡോ. എകെ അബ്ദുൾ മോമനും ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാനും നേരത്തെ ഇന്ത്യാ സന്ദർശനം റദ്ദാക്കിയിരുന്നു. അമിത് ഷായുടെ പ്രസ്താവനക്കെതിരെ അബ്ദുൾ മോമൻ രൂക്ഷ പ്രതികരണമാണ് നടത്തിയത്. എന്നാൽ, അബ്ദുൾ മോമന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കിയതിന് പിന്നിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധമാണെന്നത് വ്യാഖ്യാനം മാത്രമാണെന്ന് അന്ന് ബംഗ്ലാദേശ് വിശദീകരിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here