ട്രംപിനെതിരായുള്ള ഇംപീച്ച്‌മെന്റ് നടപടികൾക്ക് സെനറ്റിൽ തുടക്കമായി
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടികൾക്ക് സെനറ്റിൽ തുടക്കമായി. വിചാരണക്കോടതിയായി മാറിയ സെനറ്റിന്റെ അധ്യക്ഷനായി യുഎസ് ചീഫ് ജസ്റ്റിസ് ജോൺ റോബർട്‌സ് സത്യപ്രതിജ്ഞ ചെയ്തു.
അധികാര ദുർവിനിയോഗം നടത്തി, ജനപ്രതിനിധി സഭയുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്തി എന്നീ രണ്ട് കുറ്റങ്ങൾ ചുമത്തിയാണ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തത്. ഇതിന്റെ തുടർനടപടിയാണ് സെനറ്റിലെ വിചാരണ. 100 അംഗ സെനറ്റിൽ 66 അംഗങ്ങൾ പിന്തുണച്ചാൽ മാത്രമേ ട്രംപിനെ പുറത്താക്കാൻ കഴിയു.
സെനറ്റിൽ 53 റിപ്പബ്ലിക്കൻ അംഗങ്ങളിൽ ആരും ഇതുവരെ ട്രംപിനെതിരായ നിലപാടെടുത്തിട്ടില്ലാത്തതിനാൽ ട്രംപിന് ഭയക്കേണ്ടതില്ല. യുഎസ് ചീഫ് ജസ്റ്റിസ് ജോൺ റോബർട്‌സിന്റെ അധ്യക്ഷതയിൽ ആയിരിക്കും സെനറ്റിലെ വിചാരണ നടപടികൾ പൂർത്തിയാകുക. കുറ്റവിചാരണയിൽ പക്ഷപാതിത്വം കാണിക്കില്ലെന്ന സത്യവാചകം സെനറ്റ് അംഗങ്ങൾക്ക് ജോൺ റോബർട്‌സ് ചൊല്ലികൊടുത്തു. നടപടികളുടെ ഭാഗമായി വിചാരണ തുടങ്ങുന്ന കാര്യം വൈറ്റ് ഹൗസിനെ ഔദ്യോഗികമായി അറിയിച്ചു. കുറ്റാരോപണങ്ങൾ സംബന്ധിച്ച് നേരിട്ട് വിശദീകരണം നൽകാനും അഭിഭാഷകനെ നിയോഗിക്കാനും ട്രംപിനോട് സെനറ്റ് നിർദേശിച്ചു. കുറ്റപത്രം സംബന്ധിച്ച വിശദാംശങ്ങൾ അടങ്ങിയ ഫയൽ സ്പീക്കർ നാൻസി പെലോസി ഒപ്പിട്ട് സെനറ്റിന് കഴിഞ്ഞ ദിവസം കൈമാറിയിരിന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here