അണ്ടർ-19 ലോകകപ്പ്: ഇന്ത്യക്ക് ഗംഭീര തുടക്കം; ഏഷ്യൻ ടീമുകൾ അതിശക്തർ

ദക്ഷിണാഫ്രിക്ക ആതിഥ്യം വഹിക്കുന്ന അണ്ടർ-19 ലോകകപ്പിൽ ഇന്ത്യക്ക് ഗംഭീര തുടക്കം. ഇന്നലെ ശ്രീലങ്കക്കെതിരെ നടന്ന തങ്ങളുടെ ആദ്യ മത്സരത്തിൽ 90 റൺസിനാണ് ഇന്ത്യ വിജയിച്ചത്. നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ 297 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 207 റൺസിന് ഓൾഔട്ടായി. ഇന്ത്യക്കായി മൂന്നു താരങ്ങൾ അർധസെഞ്ചുറി നേടിയിരുന്നു.
ഓപ്പണർ യശസ്വി ജയ്‌സ്വാൾ (59), ക്യാപ്റ്റൻ പ്രിയം ഗാർഗ് (56), വിക്കറ്റ് കീപ്പർ ധ്രുവ് ജുറെൽ (52 നോട്ടൗട്ട്) എന്നീ മൂന്ന് താരങ്ങളുടെ അർധസെഞ്ചുറിയാണ് ഇന്ത്യൻ സ്കോറിംഗിനു ശക്തിയായത്. 27 പന്തുകളിൽ 44 റൺസെടുത്ത് പുറത്താവാതെ നിന്ന സിദ്ധേഷ് വീറും ഇന്ത്യക്കായി നിർണായക സംഭാവന നൽകി. യശസ്വിക്കൊപ്പം ഓപ്പൺ ചെയ്ത ദിവ്യാൻഷ് സക്സേന 23 റൺസെടുത്ത് പുറത്തായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കക്കായി 50 റൺസെടുത്ത ക്യാപ്റ്റൻ നിപുൺ ധനഞ്ജയയാണ് ടോപ്പ് സ്കോറർ ആയത്. രവിന്ദു രസന്ത (49), കമിൽ മിശ്ര (39) എന്നിവരും ശ്രീലങ്കക്കായി പൊരുതി. പക്ഷേ, ഇന്ത്യൻ ബൗളർമാരുടെ കൂട്ടായ ശ്രമത്തിനു മുന്നിൽ മരതക ദ്വീപുകാർക്ക് കാലിടറുകയായിരുന്നു. 45.2 ഓവറിൽ ശ്രീലങ്ക എല്ലാവരും പുറത്താവുകയായിരുന്നു. രവി ബിഷ്ണോയ്, സിദ്ധേഷ് വീർ, ആകാശ് സിംഗ് എന്നിവർ ഇന്ത്യക്കായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
അതേ സമയം, ടൂർണമെൻ്റിൽ ഏഷ്യൻ ടീമുകൾ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ആതിഥേയർക്കെതിരെ നടന്ന ഉദ്ഘാടന മത്സരത്തിൽ അഫ്ഗാനിസ്ഥാൻ വിജയിച്ചതാണ് ഇതുവരെയുള്ള ഏറ്റവും സുപ്രധാന അട്ടിമറി. ദക്ഷിണാഫ്രിക്കയെ 129 റൺസിനു പുറത്താക്കിയ അഫ്ഗാൻ 25 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം കണ്ടു. ആറു വിക്കറ്റ് വീഴ്ത്തിയ ലെഗ് ബ്രേക്ക് ബൗളർ ഷഫീക്കുല്ല ഗഫാരി അഫ്ഗാനിസ്ഥാൻ്റെ സ്പിൻ ഡിപ്പാർട്ട്മെൻ്റ് ശക്തമായി തുടരുകയാണെന്ന സൂചന നൽകുന്നുണ്ട്.
സിംബാബ്‌വെക്കെതിരെ ബംഗ്ലാദേശും കാനഡക്കെതിരെ യുഎഇയും സ്കോട്‌ലൻഡിനെതിരെ പാകിസ്താനും അനായാസ ജയം നേടി ഏഷ്യൻ ആധിപത്യം ഉറപ്പിച്ചു. മഴ മൂലം 22 ഓവറാക്കി ചുരുക്കിയ മത്സരത്തിലെ 130 റൺസ് വിജയലക്ഷ്യം വെറും 11.2 ഓവറിൽ കേവലം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബംഗ്ലാദേശ് മറികടന്നു. കാനഡ മുന്നോട്ടു വെച്ച 232 വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 38.4 ഓവറിലാണ് യുഎഇ മറികടന്നത്. യുഐക്കായി 102 റൺസെടുത്ത ഫിഗി ജോൺ ടൂർണമെൻ്റിലെ ആദ്യ സെഞ്ചൂറിയനായി. സ്കോട്‌ലൻഡിനെ 75 റൺസിനു പുറത്താക്കിയ പാകിസ്താൻ മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിച്ചു.
മറ്റു മത്സരങ്ങളിൽ ഓസ്ട്രേലിയക്കെതിരെ വെസ്റ്റ് ഇൻഡീസും നൈജീരിയക്കെതിരെ ഓസ്ട്രേലിയ 10 വിക്കറ്റിനും വിജയിച്ചു.
Story Highlights: U-19 World Cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here