പെർമിറ്റില്ലാതെ ആഡംബര ബസുകൾക്ക് സർവീസ് നടത്താനുള്ള അനുമതി പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് കേരളം
പെർമിറ്റില്ലാതെ ആഡംബര ബസുകൾക്ക് സർവീസ് നടത്താമെന്ന കേന്ദ്ര സർക്കാരിന്റെ കരട് വിജ്ഞാപനം പിൻവലിക്കണമെന്ന് കേരളം ആവശ്യപ്പെടും. ഇതിനായി മോട്ടോർ വാഹന നിയമത്തിൽ വരുത്തിയ ഭേദഗതി പിൻവലിക്കണം. വിഷയത്തിൽ ഇടപെടണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ എംപിമാർക്ക് കത്തയക്കുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.
22 സീറ്റിനു മുകളിലുള്ള എ.സി ഡീലക്സ് ബസുകൾക്ക് സർവീസ് നടത്താൻ പെർമിറ്റു വേണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതിൽ സംസ്ഥാനത്തിന്റെ അഭിപ്രായം ഒരു മാസത്തിനകം അറിയിക്കണമെന്നും നിർദേശിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിനു പിന്നാലെ കേന്ദ്ര ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗവും ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ വിളിച്ചുചേർത്തു. പെർമിറ്റില്ലാതെ ആഡംബര ബസുകൾ സർവീസ് നടത്തുന്നത് ട്രാൻസ്പോർട്ട് വ്യവസായത്തെ തകർക്കുമെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ പറഞ്ഞു. ഇതിന്റെ കൂടി
അടിസ്ഥാനത്തിലാണ് കേന്ദ്ര കരട് വിജ്ഞാപനവും നിയമഭേദഗതിയും പിൻവലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാൻ തീരുമാനിച്ചത്.
പെർമിറ്റില്ലാതെ സർവീസ് നടത്തിയാൽ ബസുകൾ നിയമം ലംഘിച്ചാൽപോലും ശിക്ഷാ നടപടിയെടുക്കാൻ കഴിയില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. മാത്രമല്ല, കെഎസ്ആർടിസിയായിരിക്കും ഇതിന്റെ ആദ്യത്തെ ബലിയാടാകുക. വൻകിട ബസ് ഒപ്പറേറ്റേഴ്സിനെ സഹായിക്കാനാണ് കേന്ദ്ര നീക്കമെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here