രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനമേറ്റ സംഭവം ; അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു

കോട്ടയം കുറുപ്പന്തറയില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ അധ്യാപിക മിനിമോള്‍ ജോസിനെ സസ്‌പെന്‍ഡ് ചെയ്തു. മലയാള പാഠഭാഗം തെറ്റായി വായിച്ചതിനാണ് അധ്യാപിക രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പ്രണവ് രാജിനെ ഇരുപത്തിരണ്ട് തവണ മര്‍ദിച്ചത്. സംഭവത്തില്‍ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് എല്‍ പി സ്‌കൂള്‍ അധ്യാപിക മിനിമോള്‍ ജോസിനെതിരെ കേസെടുത്ത പൊലീസ് അധ്യാപികയ്ക്കായി അന്വേഷണം ഊര്‍ജിതമാക്കി.
ഇന്നലെ ഉച്ചയ്ക്ക് മലയാളം ക്ലാസിനിടെയാണ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പ്രണവ് രാജിന് നേരെ അധ്യാപിക തുടര്‍ച്ചയായി ചൂരല്‍ പ്രയോഗം നടത്തിയത്. ടീച്ചര്‍ തന്നെയാണ് വീട്ടിലേക്ക് വിളിച്ച് മര്‍ദന വിവരമറിയിച്ചത്. കുട്ടി വീട്ടിലെത്തിയ ശേഷം രക്ഷിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ പഠനത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ മര്‍ദിക്കാന്‍ കുട്ടിയുടെ അമ്മ അനുമതി നല്‍കിയെന്നാണ് പ്രധാന അധ്യാപികയുടെ വിചിത്ര വാദം. ഇക്കാര്യത്തില്‍ ഗുരുതര വീഴ്ച്ചയാണ് ഉണ്ടായതെന്ന് ഡിഇഒ ആര്‍ സൗദാമിനി വ്യക്തമാക്കി. സംഭവത്തില്‍ സ്വമേധയാ കേസെടുത്തതായി ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ് അറിയിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ കുട്ടിയുടെ വീട്ടിലെത്തി. രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത കടുത്തുരുത്തി പോലീസ് ഒളിവില്‍പോയ മിനിമോള്‍ ജോസിന് വേണ്ടി അന്വേഷണം വ്യാപിപ്പിച്ചു.
Story Highlights- Brutal assault of a student; The teacher has been suspended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here