ഇന്ത്യയിൽ ജനാധിപത്യം പിന്നോട്ട്; സർവേ

ഇന്ത്യയിൽ ജനാധിപത്യം പിന്നോട്ടെന്നു സർവേ. ജനാധിപത്യ സൂചികയിൽ 9 റാങ്ക് പിന്നിലായ ഇന്ത്യ പട്ടികയിൽ 51ആം സ്ഥാനത്താണ്. ഇന്ത്യയിൽ പൗരസ്വാതന്ത്ര്യങ്ങൾ നിഷേധിക്കപ്പെട്ടു എന്നും അതാണ് റാങ്കിംഗിൽ പിന്നോട്ടു പോവാൻ കാരണമായതെന്നും ‘ദ് ഇക്കണോമിസ്‌റ്റ്’ ഗ്രൂപ്പിന്റെ ഇന്റലിജന്‍സ് വിഭാഗം നടത്തിയ സര്‍വേയില്‍ പറയുന്നു.
ബഹുസ്വരത, തെരഞ്ഞെടുപ്പ്, സർക്കാർ പ്രവർത്തനം, രാഷ്ട്രീയ പങ്കാളിത്തവും സംസ്കാരവും, പൗരസ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ 165 രാജ്യങ്ങളിലും രണ്ടു പ്രവിശ്യകളിലുമായാണു സര്‍വേ സംഘടിപ്പിച്ചത്. 0-10 സൂചിക അനുസരിച്ചായിരുന്നു പോയിൻ്റ് നൽകിയത്. 2018ൽ 7.23 ആയിരുന്ന പോയിൻ്റ് ഇത്തവണ 6.90 പോയിൻ്റായി താഴ്ന്നു. ഏഷ്യ-ഓസ്ട്രേലിയ മേഖലയിൽ ഇന്ത്യ എട്ടാം സ്ഥാനത്താണ്. തിമൂര്‍-ലെസ്‌റ്റെ, മലേഷ്യ, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളൊക്കെ ഇന്ത്യക്ക് മുകളിലാണ്.
ആർട്ടിക്കിൾ 370 നീക്കൽ, ജമ്മു കശ്മീർ വിഭജനം തുടങ്ങിയവ ഇന്ത്യയിൽ ജനാധിപത്യ ധ്വംസനത്തിനു കാരണമായെന്ന് ഏജൻസി വിലയിരുത്തുന്നു. ജമ്മു കശ്മീരിൽ നടത്തിയ സൈനിക വിന്യാസം, നേതാക്കളുടെ വീട്ടുതടങ്കല്‍, ഇന്റര്‍നെറ്റ് നിരോധനം തുടങ്ങിയ കാര്യങ്ങളും സർവേ പരിഗണിച്ചു. അസമിലെ എൻആർസിയും സർവേയിൽ സ്വാധീനം ചെലുത്തി. ഇന്ത്യയിലെ മുസ്ലിം ജനസംഖ്യാ വർധന ലക്ഷ്യമിട്ടാണ് എൻആർസി നടപ്പിലാക്കാൻ ബിജെപി ശ്രമിക്കുന്നതെന്ന് സർവേയിൽ ചൂണ്ടിക്കാട്ടുന്നു.
ആഗോള പട്ടികയിൽ 9.87 പോയിൻ്റുള്ള നോർവേ ആണ് ഒന്നാമത്. 1.08 പോയിൻ്റുള്ള ഉത്തര കൊറിയയാണ് പട്ടികയിൽ അവസാന സ്ഥാനത്ത്. ചൈനയാവട്ടെ 2.26 പോയിൻ്റുമായി പട്ടികയിൽ 153ആം സ്ഥാനത്താണ്.
കഴിഞ്ഞ വർഷം ഇന്ത്യ സൂചികയിൽ 10 സ്ഥാനങ്ങൾ നഷ്ടപ്പെടുത്തിയിരുന്നു. 32ആം സ്ഥാനത്തു നിന്ന് 42ആം സ്ഥാനത്തിലേക്കാണ് ഇന്ത്യ വീണത്.
Story Highlights: Democracy, India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here