ഷെയ്ൻ വിഷയത്തിൽ ചർച്ച പരാജയം; നഷ്ടപരിഹാരം നൽകാനാകില്ലെന്ന് താരസംഘടന

ഷെയ്ൻ നിഗം വിഷയത്തിൽ താരസംഘടന എഎംഎംഎയും നിർമാതാക്കളുടെ സംഘടനയും നടത്തിയ ചർച്ച പരാജയം. നിർമാതാക്കൾ ആവശ്യപ്പെട്ട നഷ്ടപരിഹാര തുക നൽകാനാകില്ലെന്ന് എഎംഎംഎ അറിയിച്ചു. ഇത് അംഗീകരിക്കാൻ നിർമാതാക്കൾ തയ്യാറാകാതെ വന്നതോടെ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു.
മുടങ്ങിയ സിനിമകൾക്ക് ഒരു കോടി രൂപയാണ് നിർമാതാക്കൾ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ഇത്രയും വലിയ തുക നൽകാൻ സാധിക്കില്ലെന്ന് താരസംഘടാ ഭാരവാഹികൾ പറയുന്നു. ഒരു കോടി രൂപ നൽകിയാൽ മാത്രമേ സിനിമ തുടങ്ങാൻ സാധിക്കൂ എന്നാണ് നിർമാതാക്കൾ വ്യക്തമാക്കിയത്. ഇത് ശരിയായ കീഴ്‌വഴക്കമല്ലെന്ന് എഎംഎംഎ ഭാരവാഹികൾ മാധ്യമങ്ങളോട് പറഞ്ഞു. എക്‌സിക്യൂട്ടീവ് കമ്മിറ്റി ചേർന്ന ശേഷം തുടർ നടപടികളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നടത്താതിരിക്കുകയും വെയിൽ, കുർബാനി സിനിമകളുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് നിർമാതാക്കളുടെ സംഘടന ഷെയ്‌ന് വിലക്കേർപ്പെടുത്തിയത്. ഫെഫ്കയും എഎംഎംഎയും അടക്കമുള്ള സംഘടനകൾ പ്രശ്‌നം ഒത്തുതീർപ്പാക്കാൻ ഇടപെട്ടു. എഎംഎംഎയുടെ നിർദേശ പ്രകാരം ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഷെയ്ൻ പൂർത്തിയായിക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here