എം കമലം അന്തരിച്ചു

മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ എം കമലം(92) അന്തരിച്ചു. അൽപ സമയം മുൻപ് കോഴിക്കോട് നടക്കാവിലെ വസതിയിലായിരുന്നു അന്ത്യം. കെ കരുണാകരൻ മന്ത്രിസഭയിൽ അംഗമായിരുന്നു. ആറും ഏഴും കേരള നിയമസഭകളിലെ അംഗവും ഏഴാം സഭയിലെ സഹകരണ വകുപ്പ് മന്ത്രിയുമായി. വനിതാ കമ്മീഷൻ ചെയർപേഴ്‌സണായും പ്രവർത്തിച്ചു. മുൻപ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിയുമായി വളരെ നല്ല ബന്ധം കമലത്തിന് ഉണ്ടായിരുന്നു.
കെപിസിസി ജനറൽ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പ്രവർത്തിച്ച കമലം കോൺഗ്രസിലെ പിളർപ്പിനെ തുടർന്ന് കോൺഗ്രസ്(ഒ)ൽ നിലകൊണ്ടു. ജനതാ പാർട്ടി രൂപീകരിക്കപ്പെട്ടപ്പോൾ അതിന്റെ കോഴിക്കോട് ജില്ലാ ചെയർപേഴ്‌സണായും സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായും പ്രവർത്തിച്ചു.
എം കമലത്തിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിൽ എം കമലം സജീവമായി രംഗത്തുണ്ടായിരുന്നു. ഏഴ് പതിറ്റാണ്ട് പൊതുരംഗത്ത് കർമനിരതയായിരുന്ന കമലം മികച്ച സംഘാടകയും വാഗ്മിയുമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. പ്രതിപക്ഷ നേതാവ് ആദരാഞ്ജലികൾ അർപ്പിച്ചു. കോഴിക്കോട് ഡിസിസി മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നുണ്ടായിരുന്ന മനുഷ്യഭൂപടം ഉൾപ്പടെയുള്ള പരിപാടികൾ മാറ്റി വച്ചിട്ടുണ്ട്.
m kamalam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here