ഡ്രൈവിംഗ് ലൈസൻസിലെ പരാമർശം; ഫേസ്ബുക്ക് ലൈവിലെത്തി മാപ്പ് പറഞ്ഞ് പൃഥ്വിരാജ്; വീഡിയോ

ഡ്രൈവിംഗ് ലൈസൻസിലെ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ പൃഥ്വിരാജ്. ഫേസ്ബുക്ക് ലൈവിലെത്തിയാണ് നടൻ മാപ്പ് പറഞ്ഞത്. സീനിൽ അഭിനയിക്കുമ്പോഴോ ഡബ്ബിങ് സമയത്തോ അഹല്യ എന്ന പേരിൽ വലിയ പാരമ്പര്യം ഉള്ള ഒരു ഹെൽത്ത് കെയർ ഇൻസ്റ്റിറ്റിയൂഷൻ ഇന്ത്യയിലും പുറത്തും പ്രവർത്തിച്ചു വരുന്നതായി അറിയില്ലായിരുന്നുവെന്ന് പൃഥ്വിരാജ് പറയുന്നു.
ചിത്രത്തിൽ ഒരു രംഗത്ത് പൃഥ്വിരാജിന്റെ ഹരീന്ദ്രൻ എന്ന കഥാപാത്രം അഹല്യ എന്ന പേര് പരാമർശിച്ചു കൊണ്ടു പറയുന്ന ഡയലോഗാണ് പരാതിക്ക് കാരണമായത്. വിഷയത്തിൽ പൃഥ്വിരാജ് ഉൾപ്പടെയുള്ളവർക്കെതിരെ നടപടി കൈക്കൊള്ളുമെന്ന് അഹല്യ ഗ്രൂപ്പ് പ്രതിനിധികൾ നേരത്തെ അറിയിച്ചിരുന്നു. ആശുപത്രിയുടെ പേര് മോശമായി ഉപയോഗിച്ചെന്ന് കാട്ടി അവർ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
പൃഥ്വിരാജ് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞതിന്റെ പൂർണരൂപം
നമസ്‌കാരം.
ഞാൻ അഭിനയിക്കുകയും നിർമ്മിക്കുകയും ചെയ്ത ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയിൽ അഹല്യ എന്ന് പേരുള്ള ഒരു ഹോസ്പിറ്റലിനെ കുറിച്ച് കഥയുടെ ആവശ്യകതയുടെ അടിസ്ഥാനത്തിൽ മോശമായി പരാമർശിക്കുക ഉണ്ടായി. ഈ സീനിൽ അഭിനയിക്കുമ്പോഴോ പിന്നീട് ഡബ്ബിങ് സമയത്തോ അഹല്യ എന്ന പേരിൽ വലിയ പാരമ്പര്യം ഉള്ള ഒരു ഹെൽത്ത് കെയർ ഇൻസ്റ്റിറ്റിയൂഷൻ ഇന്ത്യയിലും പുറത്തും വർഷങ്ങളായി പ്രവർത്തിച്ചു വരുന്നു എന്ന വസ്തുത എനിക്ക് വ്യക്തിപരമായി അറിവുള്ളതായിരുന്നതല്ല. അതുകൊണ്ടു തന്നെ ഈ സിനിമയിൽ പരാമർശിക്കപെട്ടിരിക്കുന്ന അഹല്യ എന്ന ഹോസ്പിറ്റൽ തികച്ചും സാങ്കല്പികം മാത്രം ആണ് എന്ന് പറഞ്ഞുകൊള്ളട്ടെ.
എന്നാൽ ഇത്തരത്തിൽ ഉള്ള ഒരു പരാമർശം അഹല്യ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ഉടമസ്ഥർക്കും, സ്റ്റാഫ് അംഗങ്ങൾക്കും അവിടെ വർക്ക് ചെയ്യുന്ന ഡോക്ടർമാർക്കും വലിയ രീതിയിൽ വിഷമം ഉണ്ടാക്കി എന്ന് ഞാൻ മനസിലാക്കുന്നു.
അതുകൊണ്ടു തന്നെ, ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയിലെ പ്രധാന നടൻ എന്ന നിലയിലും നിർമാതാവ് എന്ന നിലയിലും അഹല്യ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ഉടമസ്ഥരോടും, സ്റ്റാഫ് അംഗങ്ങളോടും അവിടെ പ്രവർത്തിക്കുന്ന ഡോക്ടർമാരോടും അവിടെ ചികിത്സ തേടിട്ടുള്ളതും തേടാൻ പോകുന്നതും ആയിട്ടുള്ള എല്ലാ വ്യക്തികളോടും മാപ്പു ചോദിക്കുന്നു.
നന്ദി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here