പൗരത്വ നിയമത്തിനെതിരെ യുഡിഎഫിന്റെ മനുഷ്യഭൂപടം

പൗരത്വ നിയമത്തിനെതിരെ യുഡിഎഫ് ജില്ലാ കേന്ദ്രങ്ങളില്‍ മനുഷ്യഭൂപടം സംഘടിപ്പിച്ചു. മനുഷ്യഭൂപടത്തില്‍ അണിചേര്‍ന്ന പ്രവര്‍ത്തകര്‍ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയും ചൊല്ലി. ഭരണഘടനക്ക് വെല്ലുവിളിയാകുന്ന കേന്ദ്രനീക്കങ്ങളെ മുളയിലേ നുള്ളണമെന്ന് തിരുവനന്തപുരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി പറഞ്ഞു.
വയനാട്, കോഴിക്കോട് ഒഴികെയുള്ള ജില്ലകളിലാണ് ‘ ചങ്കുറപ്പോടെ ഭാരതം എന്ന മുദ്രാവാക്യമുയര്‍ത്തി യുഡിഎഫ് മനുഷ്യഭൂപടം തീര്‍ത്തത്. പൗരത്വ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തിലെ പ്രതിഷേധം. ജില്ലാ ആസ്ഥാനങ്ങളില്‍ നടന്ന പരിപാടിയില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു. കുങ്കുമ നിറത്തിലും പച്ചനിറത്തിലും വെള്ളനിറത്തിലുമുള്ള തൊപ്പികളും ധരിച്ച് ദേശീയപതാകയുമേന്തിയാണ് മനുഷ്യഭൂപടത്തില്‍ പ്രവര്‍ത്തകര്‍ അണിനിരന്നത്.
മനുഷ്യഭൂപടത്തിന് മധ്യഭാഗത്തായി അശോകചക്ര രൂപത്തിലും പ്രവര്‍ത്തകര്‍ സംഘടിച്ചു. എല്ലായിടങ്ങളിലും വൈകിട്ട് 5.05 നായിരുന്നു മനുഷ്യഭൂപടം തീര്‍ത്തത്. മഹാത്മാഗാന്ധി വെടിയേറ്റു വീണ സമയമായ 5.17 ന് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയും ചൊല്ലി.
പൗരന്മാരുടെ മൗലികാവകാശങ്ങള്‍ പോലും ലംഘിക്കുന്ന വിധത്തിലുളള, വിഷലിപ്തമായ നിയമ നിര്‍മാണങ്ങള്‍ മോദിയുടെ അജണ്ടയിലുണ്ടെന്ന് തിരുവനന്തപുരത്ത് മനുഷ്യഭൂപടം ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ്് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി പറഞ്ഞു. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും മുതിര്‍ന്ന നേതാക്കള്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം മനുഷ്യഭൂപടത്തില്‍ അണിചേര്‍ന്നു.
Story Highlights: Citizenship Amendment Act, UDF
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here