ടിപ്പുവിനെതിരായ പ്രസംഗം; മാപ്പപേക്ഷയുമായി ഫാദർ ജോസഫ് പുത്തൻപുരക്കൽ

ടിപ്പു സുൽത്താനെതിരായ വിവാദ പ്രസംഗത്തിൽ മാപ്പപേക്ഷയുമായി ഫാദർ ജോസഫ് പുത്തൻപുരക്കൽ. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഫാദർ മാപ്പപേക്ഷ നടത്തിയത്. പരാമർശം ചിലർക്ക് വേദനയുണ്ടാക്കി എന്ന് മനസ്സിലാക്കുന്നുവെന്നും മാപ്പപേക്ഷിക്കുന്നു എന്നും അദ്ദേഹം വീഡിയോയിലൂടെ പറഞ്ഞു.
“ഞാൻ ഉദ്ദേശിക്കാത്ത ലക്ഷ്യത്തോടു കൂടിയാണ് അത് (വീഡിയോ) പടർന്നു കൊണ്ടിരിക്കുന്നത്. ആദ്യമായി അതിൽ ഉപയോഗിച്ച ടിപ്പു സുൽത്താൻ്റെ ഡേറ്റ് തെറ്റായിട്ടാണ് പറഞ്ഞിരിക്കുന്നത്. കേരളത്തിൽ വന്നത് 1789ലാണ്. തെറ്റായ ആ കണക്ക് പറഞ്ഞതിൽ ബുദ്ധിമുട്ടുണ്ട്. പിന്നെ, ഇതൊരു സ്വകാര്യ മത ഗ്രൂപ്പിന് ലൗ ജിഹാദിൻ്റെയും പല രാജ്യങ്ങളിലും ക്രൈസ്തവരെ കൊല്ലുന്നതിൻ്റെയും പശ്ചാത്തലത്തിൽ പങ്കു വെച്ച കാര്യങ്ങളാണ്. അത് പരിശുദ്ധ ഖുർആർ പറഞ്ഞിട്ടുള്ളതും തീവ്രവാദികളായ മുസ്ലിങ്ങൾ ചെയ്ത ക്രൂരകൃത്യങ്ങളാണ്. അതിൻ്റെ പശ്ചാത്തലത്തിലാണ് പങ്കുവെച്ചത്. കേരളത്തിലെ നല്ലവരായ ലക്ഷോപലക്ഷം മുസ്ലിങ്ങളെ എനിക്കറിയാം. പറഞ്ഞു പോയതിൽ ക്ഷമ ചോദിക്കുന്നു, ഖേദിക്കുന്നു.”- ഫാദർ പറയുന്നു.
കപ്പൂച്ചിൻ സഭയിലെ ഏറെ ജനപ്രിയനായ ഒരു സുവിശേഷകനാണ് ഫാദർ ജോസഫ് പുത്തൻപുരക്കൽ. ‘കാപ്പിപ്പൊടിയച്ചന്‍’ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ മുസ്ലീങ്ങൾക്കു നേരെ അനീതി നടക്കുന്നുണ്ടെങ്കിലും, അതിന്റെ മറുവശം കൂടി നമ്മൾ ഓർക്കണം എന്ന് ഫാദർ പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു. തുടർന്ന് ടിപ്പു കേരളത്തിലെ പടയോട്ടക്കാലത്ത് ഒട്ടേറെ കൃസ്ത്യാനികളെ കൊന്നൊടുക്കിയെന്നും മറ്റ് നിരവധി ക്രൂരകൃത്യങ്ങൾ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ഇതേത്തുടർന്ന് ഫാദറിനെതിരെ കടുത്ത വിമർശനം സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു.
Story Highlights: Tipu Sultan, Father Joseph Puthenpurackal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here