ത്രിരാഷ്ട്ര വനിതാ ടി-20; ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിനു ബാറ്റിംഗ്

ത്രിരാഷ്ട്ര വനിതാ ടി-20 പരമ്പരയുടെ ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസ്ട്രേലിയയാണ് ടൂർണമെൻ്റിലെ മൂന്നാമത്തെ ടീം.
ഇരുവരും ശക്തമായ ടീമിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. മിതാലി രാജിനു പകരം ടീമിലെത്തിയ 16കാരി ഷെഫലി വർമ്മയും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദനയും ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. ജമീമ റോഡ്രിഗസ്, തനിയ ഭാട്ടിയ, വേദ കൃഷ്ണമൂർത്തി എന്നിവരാണ് ടീമിലെ മറ്റു ബാറ്റർമാർ. ദീപ്തി ശർമ്മ, ശിഖ പാണ്ഡെ എന്നീ ഓൾറൗണ്ടർമാർക്കൊപ്പം പൂജ വസ്ട്രാക്കർ, രാജേശ്വരി ഗെയ്ക്‌വാദ്, രാധ യാദവ് എന്നീ ബൗളർമാരും ഇന്ത്യക്കായി കളിക്കും. ഹർമൻപ്രീത് കൗറാണ് ഇന്ത്യൻ ക്യാപ്റ്റൻ.
ഇംഗ്ലണ്ടിലാവട്ടെ, ഡാനിയൽ വ്യാട്ട്, ആമി ജോൺസ്, തമ്മി ബ്യൂമണ്ട്, ലോറൻ വിൻഫീൽഡ്, ഫ്രാൻ വിൽസൺ, നതാലി സിവർ, ആന്യ ഷ്രബ്സോൾ, കാതറിൻ ബ്രണ്ട് തുടങ്ങി മുൻനിര താരങ്ങളെല്ലാവരും ഉണ്ട്. ഹെതർ നൈറ്റാണ് ക്യാപ്റ്റൻ.
പരമ്പരയിൽ മൂന്നു ടീമുകളും പരസ്പരം രണ്ടു തവണ ഏറ്റുമുട്ടും. ഫെബ്രുവരി രണ്ട്- ഓസ്ട്രേലിയ, ഫെബ്രുവരി ഏഴ്- ഇംഗ്ലണ്ട്, ഫെബ്രുവരി എട്ട്- ഓസ്ട്രേലിയ എന്നീ ദിവസങ്ങളിലാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ. ഫെബ്രുവരി 12നാണ് ഫൈനൽ.
കഴിഞ്ഞ കുറച്ചു നാളായി ഇന്ത്യൻ വനിതാ ടീം ഗംഭീര ഫോമിലാണ്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ അഞ്ച് മത്സരങ്ങൾ അടങ്ങിയ ടി-20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. അതിനു മുൻപ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയും ഇന്ത്യ തൂത്തുവാരിയിരുന്നു.
Story Highlights: T-20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here