സഭയ്‌ക്കെതിരെ സിസ്റ്റർ ലൂസി കളപ്പുര നൽകിയ പരാതികളിൽ അന്വേഷണം അവസാനിപ്പിക്കുന്നതായി പൊലീസ്

സഭാ അധികൃതർക്കെതിരെ സിസ്റ്റർ ലൂസി കളപ്പുര നൽകിയ പരാതികളിൽ അന്വേഷണം അവസാനിപ്പിക്കുന്നതായി പൊലീസ്. പരാതികൾ അവാസ്ഥവും തെറ്റിധരിപ്പിക്കുന്നതുമാണെന്ന് കാണിച്ചാണ് പൊലീസ് കേസ് അവസാനിപ്പിക്കുന്നത്. മാസങ്ങളോളം അന്വേഷിച്ചിട്ടും തെളിവുകൾ കിട്ടിയില്ലെന്നും വെളളമുണ്ട പൊലീസ് സിസ്റ്റർക്ക് നൽകിയ അറിയിപ്പിൽ പറയുന്നു. അതേസമയം, ഇതിനെതിര നിയമപരമായി മുന്നോട്ട് പോകുമെന്ന് സിസ്റ്റർ ലൂസി പ്രതികരിച്ചു.
മാധ്യമപ്രവർത്തകർ മഠത്തിൽ കാണാനെത്തിയ ദൃശ്യങ്ങളുപയോഗിച്ച് മാനന്തവാടി രൂപത വക്താവ് ഫാദർ നോബിൾ തോമസ് പാറക്കൽ നവമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നും കാരയ്ക്കാമലയിലെ ചിലർ പ്രകടനവുമായെത്തി തന്നെ ഭീഷണിപ്പെടുത്തിയെന്നുമുളള സിസ്റ്ററുടെ പരാതികളിലാണ് പൊലീസ് അന്വേഷണം അവസാനിപ്പിച്ചത്. കേസുകളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് മാസങ്ങളോളം അന്വേഷണം നടത്തിയെങ്കിലും തെളിവുകൾ ഒന്നും ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. രണ്ട് പരാതികളും നിയമത്തെ തെറ്റിധരിപ്പിക്കുന്നതാണെന്നും വെളളമുണ്ട പൊലീസ് സിസ്റ്ററെ രേഖാമൂലം അറിയിച്ചു. എന്നാൽ, നൽകിയ പരാതികളിൽ കൃത്യമായ തെളിവുണ്ടെന്നും പരാതികൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു.
അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ സിസ്റ്റർ ലൂസിക്ക് വേണമെങ്കിൽ സ്വകാര്യ അന്യായവുമായി മുന്നോട്ട് പോകാമെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് മഠം അതികൃതർക്കൊപ്പം നിന്ന് പ്രവർത്തിക്കുന്നതായി സംശയമുണ്ടെന്ന് സിസ്റ്റർ ലൂസി നേരത്തെ വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here