കൊച്ചി കപ്പൽശാലയിലെ മോഷണം: അന്വേഷണം ജീവനക്കാരിലേക്ക് നീളുന്നു; ജീവനക്കാരുടെ മുഴുവൻ വിരലടയാളം ശേഖരിക്കുന്നു

കൊച്ചി കപ്പൽശാലയിലെ മോഷണക്കേസ് അന്വേഷണം കപ്പൽ ശാല ജീവനക്കാരിലേക്കും നീളുന്നു. കപ്പൽശാലയിലെ മുഴുവൻ ജീവനക്കാരുടേയും വിരലടയാളം ശേഖരിക്കുകയാണ് എൻഐഎ. കപ്പൽ ശാലയിലെ ഓഫിസ് ജീവനക്കാരുടെ വിരലടയാളം സംഘം എടുത്ത് തുടങ്ങി.
മോഷ്ടാക്കൾക്ക് ഓഫിസ് ജീവനക്കാരുടെ ആരുടെയെങ്കിലും സഹായം ലഭിച്ചിരിക്കാം എന്നാണ് എൻഐഎ വിലയിരുത്തൽ. മോഷണം നടന്ന വിവരം പൊലീസിലറിയിക്കാൻ വൈകിയതിന് കാരണവും ഇതാണെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ വർഷമാണ് കൊച്ചി കപ്പൽശാലയിൽ നിന്ന് ഹാർഡ് ഡിസ്‌ക്കുകൾ മോഷണം പോകുന്നത്. നാവികസേനയ്ക്ക് വേണ്ടി കൊച്ചി കപ്പൽശാലയിൽ നിർമിക്കുന്ന വിമാനവാഹിനി കപ്പലിൽ നിന്ന് മോഷണം പോയ ഹാർഡ് ഡിസ്‌കുകളിൽ അതീവ രഹസ്യ സ്വഭാവമുള്ള രൂപരേഖകൾ ഇല്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. കപ്പലിന്റെ യന്ത്രസാമഗ്രി വിന്യാസമടക്കം രേഖപ്പെടുത്തിയ കമ്പ്യൂട്ടറുകളിൽ സ്ഥാപിച്ചിട്ടുള്ള ഹാർഡ് ഡിസ്‌കുകളാണ് മോഷണം പോയത്. എന്നാൽ ഇവയിൽ സ്ഥാപിച്ചിട്ടുള്ളത് ഡമ്മി പ്രോഗ്രാമുകളാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമില്ലെന്ന് നേവിയും അറിയിച്ചു.
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തിനിൽക്കെയാണ് കപ്പലിന്റെ രൂപരേഖയും യന്ത്ര സാമഗ്രി വിന്യാസവും രേഖപ്പെടുത്തിയ കംമ്പ്യൂട്ടറുകളിൽ നിന്ന് ഹാർഡ് ഡിസ്‌കുകൾ മോഷണം പോയത്.
Story Highlights- Cochin Shipyard
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here