സംസ്ഥാന ബജറ്റ് -1500 കോടിയുടെ അധികചെലവുകള്‍ ഒഴിവാക്കും

അധികചെലവുകള്‍ നിയന്ത്രിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ചെലവ് ചുരുക്കലിന്റെ ഭാഗമായി സര്‍ക്കാരിന്റെ ക്ഷേമ-സേവന പ്രവര്‍ത്തനങ്ങളില്‍ അനര്‍ഹരെ ഒഴിവാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. വിവാഹിതരായിട്ടും വിധവാ പെന്‍ഷന്‍ വാങ്ങുന്നവര്‍, സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍, സ്ഥലത്ത് ഇല്ലാത്തവര്‍, അനര്‍ഹരായി ഒന്നിലേറെ പെന്‍ഷന്‍ വാങ്ങുന്നവര്‍ തുടങ്ങിയവരെ പെന്‍ഷന്‍ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യും. ചെലവ് ചുരുക്കലിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തസ്തിക സൃഷ്ടിക്കണമെങ്കില്‍ സര്‍ക്കാരിന്റെ സമ്മതം ആവശ്യമാവുന്ന രീതിയില്‍ കെഇആര്‍ ഭേദഗതി ചെയ്യും. സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകളില്‍ സര്‍ക്കാര്‍ അറിയാതെ നിയമനങ്ങള്‍ നടക്കാതിരിക്കാനാണ് നീക്കം.
തദ്ദേശഭരണ വകുപ്പിലെ ഡിആര്‍ഡിഎ, പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗങ്ങളിലെ 700 ജീവനക്കാരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പുനര്‍വിന്യസിക്കും. ചെക്ക്‌പോസ്റ്റുകള്‍ നിര്‍ത്തലാക്കിയതോടെ സംസ്ഥാന ചരക്കുസേവന നികുതി വകുപ്പില്‍ അധികമായ 234 ജീവനക്കാരില്‍ 25 പേരെ ലോട്ടറി വകുപ്പില്‍ പുനര്‍വിന്യസിച്ചു. ബാക്കിയുള്ളവരെ പഞ്ചായത്തുകളിലേക്ക് പുനര്‍വിന്യസിക്കും. ഇത്തരത്തില്‍ എല്ലാ വകുപ്പുകളിലും വിശദമായ പരിശോധന നടത്തി സമാനമായ നടപടി സ്വീകരിക്കും. കാര്‍ വാങ്ങുന്നത്, ടിഎ ബില്ലുകള്‍, പുതിയ ഗ്രാന്റ് ഇന്‍ എയ്ഡ് ഇന്‍സ്റ്റിറ്റിയൂഷനുകള്‍ തുടങ്ങിയ ചെലവ് ചുരുക്കുന്നതിന് വേണ്ടിയുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ ഉത്തരവ് കര്‍ശനമായി നടപ്പിലാക്കും. കാറുകള്‍ വാങ്ങുന്നതിന് പകരം മാസ വാടകയ്ക്ക് എടുക്കും തുടങ്ങിയവയാണ് ബജറ്റില്‍ അധികചെലവുകള്‍ ചുരുക്കാനുള്ള നിര്‍ദേശങ്ങള്‍. നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിലൂടെ 1500 കോടി രൂപയുടെ അധികചെലവുകള്‍ ചുരുക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
Story Highlights- state budget, eliminate the additional costs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here