ചൈനയിൽ നിന്നെത്തിയ 15 മലയാളി വിദ്യാർത്ഥികളെ വീടുകളിലേക്ക് മാറ്റി; 14 ദിവസം ഇവർ വീടുകളിൽ നിരീക്ഷണത്തിൽ തുടരും

ചൈനയിൽ നിന്നെത്തിയ 15 മലയാളി വിദ്യാർത്ഥികളെ വീടുകളിലേക്ക് മാറ്റി. കളമശേരി മെഡിക്കൽ കോളേജിലെ പരിശോധനയ്ക്ക് ശേഷമാണ് ഇവരെ വീടുകളിലേക്ക് വിട്ടയച്ചത്. ഇവർ 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ തുടരും. അതേസമയം, ബോധവത്കരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് ആരോഗ്യ വകുപ്പ്.
കൊറോണ ഭീതിക്കിടെ ചൈനയിലെ കുമിങ് വിമാനത്താവളത്തിൽ കുടുങ്ങിയ 15 മലയാളി വിദ്യാർത്ഥികൾ ഇന്നലെ രാത്രി 11 മണിയോടെയാണ് നെടുമ്പാശേരിയിലെത്തിയത്. ഇമിഗ്രേഷൻ പരിശോധനയും വിമാനത്താവളത്തിനുള്ളിലെ പ്രാഥമിക പരിശോധനയ്ക്കും ശേഷം ഇവരെ പ്രത്യേകം തയാറാക്കിയ ആംബുലൻസുകളിൽ കളമശേരി മെഡിക്കൽ കേളജിൽ എത്തിക്കുകയായിരുന്നു. ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥികളെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കിയ ശേഷമാണ് വീടുകളിലേക്ക് അയച്ചത്. ജാഗ്രതയുടെ ഭാഗമായി 14 ദിവസം വിദ്യാർത്ഥികൾ വീടുകളിൽ തന്നെ നിരീക്ഷണത്തിൽ തുടരും.
അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യങ്ങളില്ല എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊച്ചി മെട്രോയിലും നഗരത്തിലെ മാളുകളിലുമായി ബോധവത്ക്കരണ സന്ദേശങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇലക്ട്രോണിക് ഡിസ്‌പ്ലേ ഉൾപ്പെടെ സ്ഥാപിച്ചാണ് സന്ദേശങ്ങൾ പ്രചരിപ്പിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here