ഡല്‍ഹിയില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; വോട്ടുശതമാനത്തിലും കുറവ്

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. 2015 നെ അപേക്ഷിച്ച് കോണ്‍ഗ്രസിന്റെ വോട്ടുശതമാനത്തിലും ഇടിവുണ്ടായി. ബിജെപിയുടെ പരാജയം സന്തോഷം നല്‍കുന്നുവെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. തോല്‍വിയുടെ ഉത്തരവാദിത്ത്വം ഏറ്റെടുക്കുന്നതായി എഐസിസി വ്യക്തമാക്കി.
പതിനഞ്ച് വര്‍ഷത്തോളം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസ് ഒരു മണ്ഡലത്തിലും രണ്ടാം സ്ഥാനത്ത് പോലുമെത്തിയില്ല. ഏറെ വിജയപ്രതീക്ഷ വച്ചുപുലര്‍ത്തിയ ചാന്ദ്‌നി ചൗക്ക് മണ്ഡലത്തില്‍ അല്‍ക ലാംബ പരാജയപ്പെട്ടു. ഷീലാ ദീക്ഷിതിനെ പോലെയൊരു നേതാവിന്റെ അഭാവം ഡല്‍ഹിയില്‍ പ്രകടമായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വി പ്രതികരിച്ചു.
പരാജയത്തിന് കാരണം നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന വികാരം നേതാക്കള്‍ക്കിടയിലുണ്ട്. അവസാന സൂചനകള്‍ പ്രകാരം കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 4.3 ശതമാനം മാത്രമാണ്. മുതിര്‍ന്ന നേതാക്കളുടെ ദയനീയ പരാജയം കോണ്‍ഗ്രസിന് കടുത്ത ആഘാതമാണ് ഏല്‍പ്പിച്ചത്. ഗാന്ധി നഗറില്‍ മുന്‍ ഡല്‍ഹി പിസിസി അധ്യക്ഷന്‍ അരവിന്ദ് സിംഗ് ലവ്‌ലി മൂന്നാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്.
Story Highlights- delhi elections 2020
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here