പന്തീരങ്കാവ് കേസിൽ യുഎപിഎ ചുമത്തേണ്ട കാര്യമില്ല; ആവർത്തിച്ച് കാനം രാജേന്ദ്രൻ

പന്തീരങ്കാവ് കേസിൽ യുഎപിഎ ചുമത്തേണ്ട കാര്യമില്ലെന്നാവർത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. യുഎപിഎ കരിനിയമമാണ്. ഇടതുപാർട്ടികൾ എല്ലാക്കാലവും യുഎപിഎയ്ക്കെക്കെതിരാണ്. നിയമപരമായി എൻഐഎയ്ക്ക് കേസ് സംസ്ഥാനത്തിന് തിരിച്ചേൽപ്പിക്കാനോ തെളിവില്ലെങ്കിൽ തള്ളാനോ സാധിക്കുമെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു.
മുൻപും പലതവണ കാനം രാജേന്ദ്രൻ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ചിരുന്നു. കേന്ദ്രത്തിൽ നടക്കുന്ന മാവോ വേട്ടയുടെ പിന്തുടർച്ചയാണ് കേരളത്തിലും നടക്കുന്നതെന്നും രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ നേരിടേണ്ടതു വെടിയുണ്ടകൾ കൊണ്ടല്ലെന്നും കാനം പറഞ്ഞിരുന്നു. കോടതികൾ പോലും ഭരണഘടനയെ സംരക്ഷിക്കുന്നതിനു പകരം ഫാസിസ്റ്റ് ശ്രമങ്ങൾക്കു പിന്തുണ നൽകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ കേരളത്തിലെ മാവോയിസ്റ്റുകൾ പൊലീസിന്റെ സങ്കൽപ്പത്തിലുള്ളതാണ്. മാവോയിസ്റ്റു വേട്ടക്കുള്ള കേന്ദ്രഫണ്ടാണ് പൊലീസിന്റെ ലക്ഷ്യം. ഭരണത്തിലുള്ളവർ അവരുടെ വാക്ക് പൂർണമായി വിശ്വസിക്കുന്നെന്നും മുൻകൂട്ടി വിധി എഴുതെന്നും മുഖ്യമന്ത്രിയെ പരോക്ഷമായി പരാമർശിച്ച് കാനം പറഞ്ഞിരുന്നു. ലൈബ്രറികളിൽ പുസ്തകം സൂക്ഷിക്കുന്നത് കുറ്റകരമാകുന്നത് എങ്ങനെയാണ്. അവിടെ മഹാഭാരതവും രാമായണവും മാത്രം സൂക്ഷിച്ചാൽ മതിയാവില്ല. രണ്ട് സിം കാർഡുള്ള ഫോൺ മാരകായുധമല്ല. യുഎപിഎ ചുമത്തപ്പെട്ട വിദ്യാർത്ഥികൾക്കെതിരെ തെളിവുണ്ടാക്കാൻ പൊലീസ് ശ്രമിക്കുകയാണ്. യുഎപിഎ പോലുള്ള കരിനിയമങ്ങൾ ഇടതുപക്ഷ പാർട്ടികൾ നേതൃത്വം നൽകുന്ന സർക്കാരുകൾ നടപ്പിലാക്കാൻ പാടില്ലെന്നും കാനം പറഞ്ഞു.
രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ നേരിടേണ്ടതു വെടിയുണ്ടകൾ കൊണ്ടല്ല. അങ്ങനെയെങ്കിൽ രാജ്യത്ത് കമ്മ്യൂണിസ്റ്റുകാർ ഉണ്ടാവുമായിരുന്നില്ല. മാവോവദികളെ കൊല്ലുന്നതിനു പകരം അവരെ ജനാധിപത്യ ക്രമത്തിലേക്കു കൊണ്ടുവരികയാണ് വേണ്ടതെന്നും കാനം പറഞ്ഞിരുന്നു.
Story Highlights: Kanam Rajendran, UAPA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here