ജയ്സ്വാളിന്റെ ലോകകപ്പ് മാൻ ഓഫ് ദി സീരീസ് ട്രോഫി രണ്ടു കഷ്ണം; എന്തു പറ്റിയെന്ന് ആർക്കുമറിയില്ല

അണ്ടർ-19 ലോകകപ്പിൽ ഇന്ത്യയെ തോല്പിച്ച് ബംഗ്ലാദേശ് ജേതാക്കളായെങ്കിലും ലോകകപ്പിൻ്റെ താരം ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ ആയിരുന്നു. 6 മത്സരങ്ങളിൽ നിന്ന് 4 അർദ്ധസെഞ്ചുറികളും ഒരു സെഞ്ചുറിയും അടക്കം 400 റൺസാണ് യശസ്വി നേടിയത്. രണ്ട് വിക്കറ്റുകളുമുണ്ട്. അതുകൊണ്ട് തന്നെ ലോകകപ്പിലെ താരമായി ജെയ്സ്വാൾ മാറി. മുൻ ദക്ഷിണാഫ്രിക്കൻ പേസർ മഖായ എൻ്റിനിയാണ് യശസ്വിക്ക് മാൻ ഓഫ് ദി സീരീസ് ട്രോഫി സമ്മാനിച്ചത്.
എന്നാൽ ആ ട്രോഫി ഇപ്പോൾ രണ്ട് കഷ്ണമായെന്നാണ് റിപ്പോർട്ട്. ദക്ഷിണാഫ്രിക്കയിലെ ലോകകപ്പ് ക്യാമ്പയിൻ കഴിഞ്ഞ് താരം തിരികെ എത്തിയപ്പോൾ ട്രോഫി ഒടിഞ്ഞ് രണ്ട് കഷ്ണമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. മേശപ്പുറത്ത് രണ്ട് കഷ്ണമായി കിടക്കുന്ന മാൻ ഓഫ് ദി സീരീസ് ട്രോഫി കണ്ടു എന്ന് ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
എന്നാൽ ട്രോഫി പൊട്ടിയത് താരം കാര്യമാക്കുന്നില്ല എന്നാണ് യശസ്വിയുടെ പരിശീലകനും ലോക്കൽ ഗാർഡിയനുമായ ജ്വാല സിംഗ് പറയുന്നത്. ഇത് ആദ്യത്തെ തവണയല്ല. ജശസ്വി എപ്പോഴും കൂടുതൽ റണ്ണുകൾക്ക് വേണ്ടിയാണ് ദാഹിക്കുന്നത്. അവന് ട്രോഫികളിലൊന്നും കമ്പമില്ലെന്ന് ജ്വാല സിംഗ് പറയുന്നു.
ഫൈനലില്‍ ഇന്ത്യയെ മൂന്ന് വിക്കറ്റിന് തോല്‍പിച്ചാണ് ബംഗ്ലാദേശ് അണ്ടര്‍-19 ലോകകപ്പ് കിരീടം നേടിയത്. മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ബംഗ്ലാദേശിന്റെ വിജയം. 41 ാം ഓവര്‍ പൂര്‍ത്തിയായതിന് പിന്നാലെ മഴ പെയ്തതോടെ വിജയലക്ഷ്യം 46 ഓവറില്‍ 170 റണ്‍സായി പുനര്‍ നിശ്ചയിക്കുകയായിരുന്നു. 23 പന്ത് ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഈ ലക്ഷ്യം ബംഗ്ലാദേശ് മറികടന്നു. ഇന്ത്യക്കായി 88 റൺസെടുത്ത യശസ്വി ജയ്സ്വാളിനു മാത്രമേ ബാറ്റിംഗിൽ തിളങ്ങാനായുള്ളൂ.
Story Highlights: U-19 World cup Yashasvi Jaiswal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here