ബിസിനസ് പങ്കാളികളുടെ വഞ്ചനയില്‍ എല്ലാം നഷ്ടപ്പെട്ട പ്രവാസി സഹായം തേടുന്നു

ബിസിനസ് പങ്കാളികളുടെ വഞ്ചനയില്‍ എല്ലാം നഷ്ടപ്പെട്ട പ്രവാസി സഹായത്തിനായി കേഴുന്നു. നാട്ടിലേക്ക് മടങ്ങിവരാനാവാതെ രോഗവും പ്രായാധിക്യവും മൂലം വലയുന്ന രാഘവന്‍ ഇന്ന് മറ്റുള്ളവര്‍ നല്‍കുന്ന ഭക്ഷണം മാത്രം കഴിച്ചാണ് ജീവിതം മുന്നോട്ട് നീക്കുന്നത്.
അരനൂറ്റാണ്ട് മുന്‍പ് നിറയെ സ്വപ്‌നങ്ങളുമായി യുഎഇയിലെ കോര്‍ഫഗാന്‍ ബീച്ചില്‍ കപ്പല്‍ ഇറങ്ങിയതാണ് കണ്ണൂര്‍ സ്വദേശി രാഘവന്‍. നീണ്ട അന്‍പത്തിയൊന്ന് വര്‍ഷം മരുഭൂമിയില്‍ ചോര നീരാക്കി കഷ്ടപ്പെട്ടു. പക്ഷേ അവസാന കാലത്ത് ഇങ്ങനെയൊരു ദുരവസ്ഥയുണ്ടാകും തനിക്കെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല അദ്ദേഹം. വിശ്വസിച്ച് കൂടെ നിര്‍ത്തിയ ആളുകള്‍ തന്റെ ജീവിതം തകര്‍ത്തെറിയുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോഴേയ്ക്കും ഈ സാധുവിന് എല്ലാം കൈവിട്ട് പോയിരുന്നു.
ഏതാനം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അജ്മാനില്‍ ഒരു ബിസിനസ് തുടങ്ങാനാണ് തന്റെ അതുവരെയുള്ള സമ്പാദ്യവും ഭാര്യയുടേത് അടക്കം സ്വത്തുക്കള്‍ വിറ്റ പണവും അടുത്ത സുഹൃത്തുക്കളെ രാഘവന്‍ ഏല്‍പ്പിക്കുന്നത്. തുടങ്ങിയ ബിസിനസിന്റെ ലാഭ വിഹിതം പോയിട്ട് മുടക്കിയ പണം പോലും ഇവര്‍ തിരിച്ച് നല്‍കിയില്ല. അവസാനം കമ്പനിയുടെ ട്രേഡ് ലൈസന്‍സ് പുതുക്കാത്തതും ചെക്ക് മടങ്ങിയതുമെല്ലാം രാഘവനെതിരെ കേസ് വരാനും ഇടയാക്കി.
ഇപ്പോള്‍ എല്ലാം ചേര്‍ത്ത് 55,000 ദിര്‍ഹത്തോളം അടച്ചാലെ കേസ് നീങ്ങി ഇദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കുകയുള്ളൂ. നിരവധി രോഗങ്ങളുടെ പിടിയിലായ ഇദ്ദേഹത്തിന് ഇന്ന് പരസഹായമില്ലാതെ നടക്കാന്‍ പോലുമാകില്ല. ജാഫ്‌ലയ്ക്കടുത്തുള്ള കുടുസു മുറിയില്‍ ഭക്ഷണത്തിനും പ്രാഥമികാവശ്യങ്ങള്‍ക്കു പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഈ എഴുപത്തൊമ്പതുകാരന്‍.
Story Highlights: gulf news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here