ട്രെയിനിൽ കൊച്ച് ‘ക്ഷേത്രം’; ആരാധനയ്ക്ക് പ്രത്യേക സൗകര്യം: ഉദ്ഘാടനം ചെയ്തത് നരേന്ദ്രമോദി

പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത കാശി-മഹാകാൽ എക്സ്പ്രസിൽ പൂജകള്‍ക്കും ആരാധനയ്ക്കുമായി പ്രത്യേക സ്ഥലം. ഹിന്ദു മതവിശ്വാസമനുസരിച്ചുള്ള പൂജകൾക്കും ആരാധനകൾക്കുമാണ് ബോഗിയിൽ നിശ്ചിത സ്ഥലം മാറ്റി വെച്ചിരിക്കുന്നത്. ഹിന്ദു ആരാധനാമൂർത്തിയായ ശിവൻ്റെ ചിത്രങ്ങളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം പുറത്തുവിട്ടത്.
മധ്യപ്രദേശ്-ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന മൂന്ന് ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുളള ട്രെയിന്‍ സര്‍വീസായ കാശി-മഹാകാൽ എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെയാണ് ഉദ്ഘാടനം ചെയ്തത്. വാരാണസിയില്‍ നിന്ന് ഇന്‍ഡോര്റിലെ കാശി മഹാകാലിലേക്കാണ് ട്രെയിൻ സർവീസ് നടത്തുക. ഈ ട്രെയിനിലെ ബി 5 കോച്ചിലെ 64ാം നമ്പര്‍ സീറ്റാണ് ക്ഷേത്രമായി ഒരുക്കിയിരിക്കുന്നത്. ഈ സീറ്റ് സ്ഥിരമായി പൂജയ്ക്ക് മാറ്റി വെക്കും.
ട്രെയിനിലുള്ള ക്ഷേത്രത്തിൻ്റെ ചിത്രം റെയിൽവേ പുറത്തുവിട്ടിട്ടുണ്ട്. ശിവൻ്റെ ചിത്രങ്ങൾ മാലയിട്ടു വെച്ചിരിക്കുന്നത് ചിത്രങ്ങളിൽ കാണാം. ട്രെയിനുകളിലെ കോച്ചുകളിൽ തീപിടിപ്പിക്കുന്ന വസ്തുക്കൾ ഉപയോഗിക്കരുതെന്ന അറിയിപ്പ് നിലനിൽക്കെ പൂജ നടത്താൻ തീപ്പെട്ടിയുമായി നിൽക്കുന്നയാളെയും ചിത്രത്തിൽ കാണാം. ടിടിഇയുടെ വസ്ത്രം ധരിച്ചയാളാണ് പൂജ ചെയ്യാൻ തയ്യാറായി നിൽക്കുന്നത്. ഫെബ്രുവരി 20 മുതൽ ഈ തീവണ്ടി സർവീസ് ആരംഭിക്കുമെന്നാണ് സൂചന.
Sir @PMOIndia https://t.co/HCeC9QcfW9 pic.twitter.com/6SMJXw3q1N
— Asaduddin Owaisi (@asadowaisi) February 17, 2020
ഈ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാണ്. എംപി അസദുദ്ദീൻ ഒവൈസിയും ട്രെയിനില്‍ പൂജയ്ക്കായി പ്രത്യേക സ്ഥലം ഒരുക്കിയതിനെതിരെ പ്രതികരിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ഭരണഘടന അവതാരികയുടെ ചിത്രം പങ്കുവെച്ചാണ് ഇതിനെതിരെ വിമർശനം ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹം ടാഗ് ചെയ്തിട്ടുമുണ്ട്.
Story Highlights: Seat Number 64 On Train Launched By PM Turned Into Temple For Lord Shiva
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here