നിർഭയ കേസ്; പുതിയ മരണ വാറന്റ് പുറപ്പെടുവിക്കാനുള്ള ആവശ്യം ഡൽഹി കോടതി ഇന്ന് പരിഗണിക്കും

നിർഭയ കേസിൽ പുതിയ മരണ വാറന്റ് പുറപ്പെടുവിക്കണമെന്ന മാതാപിതാക്കളുടെയും തിഹാർ ജയിൽ അധികൃതരുടെയും ആവശ്യം ഡൽഹി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. ദയാഹർജി ഇതുവരെ സമർപ്പിക്കാത്ത പ്രതി പവൻകുമാറിന്റെ നിലപാട് കോടതി കേൾക്കും.
വധശിക്ഷ അനന്തമായി വൈകിപ്പിക്കാൻ പ്രതികൾ ശ്രമിക്കുന്നുവെന്ന് നിർഭയയുടെ മാതാപിതാക്കൾ നിരന്തരം പരാതിപ്പെടുന്നതിനിടെയാണ് ഡൽഹി പട്യാല ഹൗസ് കോടതി മരണവാറന്റിനുള്ള അപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞ രണ്ടുതവണ പരിഗണിച്ചപ്പോഴും പ്രതി പവൻകുമാർ അഭിഭാഷകനെ നിയോഗിച്ചിരുന്നില്ല. പ്രതിയുടെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് കോടതി നിലപാടെടുത്തു. അവസാന ശ്വാസം വരെ പ്രതികൾക്ക് നിയമസഹായത്തിന് അവകാശമുണ്ടെന്ന് വ്യക്തമാക്കിയ കോടതി, ഡൽഹി ലീഗൽ സർവീസ് അതോറിറ്റിയിലെ അഡ്വ. രവി ഖാസിയെ പവൻകുമാറിന്റെ അഭിഭാഷകനായി നിയമിക്കുകയും ചെയ്തു.
അതേസമയം, മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവറിനെ മാറ്റണമെന്ന് പ്രതി മുകേഷ് കുമാർ ഇന്ന് കോടതിയിൽ ആവശ്യപ്പെട്ടേക്കും. അഭിഭാഷകയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ദയാഹർജി സമർപ്പിച്ചത് കാരണം നിയമപരിഹാരത്തിന്റെ വഴി വേഗം അടഞ്ഞുവെന്ന് മുകേഷ് ബന്ധുക്കളോട് പരാതിപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here