കേന്ദ്ര സർക്കാറിന് തിരിച്ചടി; കരസേനയിൽ വനിതകൾക്കും സുപ്രധാന പദവികളാകാമെന്ന് സുപ്രിംകോടതി

കരസേനയിൽ വനിതകൾക്കും സുപ്രധാന പദവികളാകാമെന്ന ഉത്തരവുമായി സുപ്രിംകോടതി. സേനയിൽ വനിത ഓഫീസർമാരെ സ്ഥിര കമാന്റിംഗ് ഓഫീസർമാരായി നിയമിക്കാമെന്നും കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച ഡൽഹി കോടതി ഉത്തരവ് സുപ്രിംകോടതി ശരിവച്ചു. സ്ഥിര കമ്മീഷനും ആനുകൂല്യത്തിനും വനിത സൈനികർക്കും അർഹതയുണ്ടെന്ന് സുപ്രിംകോടതി നിർദേശിച്ചു. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്ത കേന്ദ്ര സർക്കാറിനെ സുപ്രിംകോടതി രൂക്ഷമായി വിമർശിച്ചു. വിഷയത്തിൽ കേന്ദ്രം നിലപാടി മാറ്റണമെന്നും സേന വിഭാഗങ്ങളിലെ ലിംഗ വിവേചനത്തിന് അവസാനം ഉണ്ടാകണമെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു.
മാതൃത്വം, കായികക്ഷമത തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്ഥിര കമ്മീഷൻ നിയമനവും സുപ്രധാന തസ്തികകളിൽ നിയമനവും വനിത ഓഫീസർമാർക്ക് സേനയിൽ നൽകാതിരുന്നത്. എന്നാൽ, കേന്ദ്ര സർക്കാറിന്റെ ഈ വാദങ്ങളൊന്നും സുപ്രിംകോടതി അംഗീകരിച്ചില്ല. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ലിംഗവിവേചനമാണിതെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. മാത്രമല്ല, ഡൽഹി കോടതിയുടെ ഉത്തരവ് അടിയന്തിരമായി തന്നെ പരിഗണിക്കണമെന്നും സുപ്രിംകോടതി ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here