എംഎസ് മണിയുടെ ‘കാട്ടുകള്ളന്മാർ’ എന്ന പരമ്പര പിടിച്ചുലച്ചത് കേരള രാഷ്ട്രീയത്തെ : പ്രഭാ വർമ

എംഎസ് മണിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കവിയും മാധ്യമ പ്രവർത്തകനും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ പ്രഭാ വർമ. നിലനിൽപ്പ് ഭയന്ന് പലപ്പോഴും സത്യങ്ങൾ മറച്ചുവയ്ക്കാൻ മാധ്യമപ്രവർത്തകർ നിർബന്ധിതരാകുന്നതിനിടയിലും സത്യങ്ങൾ തുറന്നെഴുതി അധികാരികളെ വിറപ്പിച്ച വ്യക്തിയായിരുന്നു എംഎസ് മണിയെന്ന് പ്രഭാ വർമ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
അധികാരത്തിന്റെ നെറ്റി ചുളിക്കുന്ന ധാരാളം വാർത്തകൾ നിർഭയമായി പ്രസിദ്ധീകരിക്കാൻ എം.എസ്. മണി എന്ന പത്ര ഉടമയും പത്രാധിപനും ഒരിക്കലും മടികാട്ടിയില്ല. ‘കാട്ടുകള്ളന്മാർ’ എന്ന ശീർഷകത്തിൽ കേരള കൗമുദിയിൽ വന്ന പരമ്പര അതിന്റെ ഉദാഹരണമാണ്. പിന്നീടത് പുസ്തകമായി. കേരളത്തിന്റെ അധികാരകേന്ദ്രങ്ങളിൽ അത് സൃഷ്ടിച്ച നടുക്കം ചരിത്രപരമായ പ്രത്യാഘാതങ്ങളുളവാക്കുന്നതായിരുന്നു. വനം മന്ത്രിയായിരുന്ന കെ.ജി. അടിയോടിയെയും അദ്ദേഹത്തിലൂടെ മുഖ്യമന്ത്രി കെ. കരുണാകരനെയും പിടിച്ചുലയ്ക്കുന്നതായിരുന്നു ഈ വാർത്തകളെന്ന് പ്രഭാ വർമ കുറിക്കുന്നു.
പരമ്പരാഗത സാഹിത്യ സമീപനങ്ങളിൽ നിന്ന് വിട്ടുമാറി ആധുനികമായ ഒരു ഭാവുകത്വത്തിന്റെ പിറവിക്ക് നാന്ദികുറിച്ചു എംഎസ്.മണിയും എസ്. ജയചന്ദ്രൻ നായരും എൻ.ആർ.എസ് ബാബുവും ചേർന്ന് പുറത്തിറക്കിയ ‘കലാകൗമുദി’ ലക്കങ്ങൾ. സാഹിത്യരംഗത്തെ ഒന്നാം നിലക്കാരെയും നവീനതയുടെ വക്താക്കളെയുമൊക്കെ സമ്മിശ്രമായി അണിനിരത്തിയ ‘കലാകൗമുദി’ മലയാളിയുടെ ഭാവുകത്വപരിണാമത്തിൽ വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യമുള്ളതാണെന്ന് പ്രഭാ വർമ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here