പള്ളികളിലെ അപ്പവും വീഞ്ഞും ഭക്ഷ്യസുരക്ഷാ നിയമം പാലിക്കുന്നില്ലെന്ന് ഹർജി; ഇടപെടാതെ ഹൈക്കോടതി

ക്രിസ്ത്യൻ പള്ളികളിലെ വിശുദ്ധ ബലിക്കുള്ള അപ്പവും വീഞ്ഞും ഭക്ഷ്യസുരക്ഷാ നിയമം പാലിക്കുന്നില്ലെന്ന ഹർജിയിൽ ഇടപെടാതെ ഹൈക്കോടതി. ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത് വിശ്വാസ വിഷയമാണെന്നും ഇതിൽ നടപടിയെടുക്കേണ്ടത് സഭയാണെന്നും കോടതി നിരീക്ഷിച്ചു.
‘അപ്പവും വീഞ്ഞും വിശ്വാസത്തിന്റെ ഭാഗമാണ്. ഭക്ഷണ പദാർത്ഥമല്ല.’- കോടതി ചൂണ്ടിക്കാട്ടി. ക്വാളിഫൈഡ് മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.
Read Also : കോതമംഗലം പള്ളി ഏറ്റെടുക്കാൻ വൈകുന്നു; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
ഒരേ ഒരു സ്പൂൺ ഉപയോഗിച്ചു കൊണ്ടാണ് വൈദികൻ വിശ്വാസികളുടെ നാവിൽ വീഞ്ഞ് നൽകുന്നത്. വൈദികൻ തന്റെ കൈവിരലുകൾ കൊണ്ടുതന്നെ അപ്പക്കഷ്ണങ്ങൾ നൽകുന്നു. സ്പൂണോ വൈദികന്റെ വിരലുകളോ കഴുകുന്നില്ല. വിശ്വാസികളുടെ നാവിലെ ഉമിനീര് വഴി പകർച്ചവ്യാധികൾ പടർന്നു പിടിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നായിരുന്നു പരാതിക്കാരുടെ വാദം.
ക്വാളിഫൈഡ് മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് അസോസിയേഷനാണ് വിശുദ്ധ ബലിയുടെ ഭാഗമായുള്ള അപ്പവും വീഞ്ഞും ഉപയോഗത്തിൽ ഭക്ഷ്യസുരക്ഷാ നിയമം പാലിക്കുന്നില്ലെന്ന ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കേസിൽ ഇടപെടാൻ വിസമ്മതിച്ച കോടതി ഹർജിയിലുന്നയിച്ചത് വിശ്വാസത്തിൽ അധിഷ്ഠിതമായ കാര്യങ്ങളാണെന്ന് ചൂണ്ടിക്കാട്ടി. റിട്ട് അധികാരം വിശ്വാസകാര്യങ്ങളിൽ പ്രയോഗിക്കാനായില്ല. ഹർജിയിൽ ഉന്നയിച്ച കാര്യത്തിൽ മാറ്റങ്ങൾ വേണമെങ്കിൽ അതു ക്രിസ്ത്യൻ സഭ തന്നെ ചെയ്യണം. മതസ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന ഉറപ്പു വരുത്തുന്നുണ്ട്. വിശ്വാസികളുടെ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതാണു ഭരണഘടന. അപ്പവും വീഞ്ഞും കഴിക്കുന്നതു വിശ്വാസത്തിന്റെ ഭാഗമായാണ്. അല്ലാതെ വിശപ്പകറ്റാനുള്ള ഭക്ഷ്യപദാർത്ഥങ്ങളല്ലെന്നും ഹൈക്കോടതി പറഞ്ഞു.
Story Highlights- Church, Wine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here