ഇനി ആധാറും വോട്ടർ ഐഡിയും തമ്മിൽ ബന്ധിപ്പിക്കണം; തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നിയമ മന്ത്രാലയം അംഗീകരിച്ചു

രാജ്യത്ത് ആധാറും വോട്ടർ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിന് തീരുമാനമായി. ഇതു
സംബന്ധിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നിയമ മന്ത്രാലയം അംഗീകരിച്ചു. വോട്ടെടുപ്പിന് 48 മണിക്കൂർ മുൻപ് മാധ്യമങ്ങൾക്കും നിശ്ബദ സമയം ഏർപ്പെടുത്താനുള്ള നിർദേശവും കേന്ദ്രനിയമ മന്ത്രാലയം അംഗീകരിച്ചു. ഇക്കാര്യം ജനപ്രാതിനിധ്യ നിയമത്തിന്റെ സെക്ഷൻ 126 ന്റെ ഭാഗമാക്കാനാണ് തീരുമാനം.
2015 ലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആധാറും വോട്ടർ ഐഡി കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചത്. ആമുഖ പദ്ധതിയിൽ 32 കോടി ആധാർ കാർഡുകൾ വോട്ടർ ഐഡി കാർഡുകളുമായി ബന്ധിപ്പിച്ചു. പക്ഷേ ആധാർ കേസിൽ സുപ്രിം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ ഇടക്കാല നിർദേശങ്ങൾ പദ്ധതിയുടെ വ്യാപനം അസാധ്യമാക്കി. ഈ നടപടികളാണ് രാജ്യ വ്യാപകമായി പുനരാരംഭിക്കുക.
Read Also : ഭൂവുടമകളുടെ വിവരങ്ങൾ ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്ന നടപടിക്ക് സർക്കാർ അനുമതി
ഒന്നിലധികം വോട്ടർകാർഡ് ഉള്ളവർ രാജ്യത്ത് ഉണ്ടെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണം. ഇതിന്റെ അടിസ്ഥാനത്തിൽ വോട്ടർ പട്ടികയുടെ ശുദ്ധീകരണം കൂടിയാകും നടപടി. ആധാർ കാർഡ് ഏതെങ്കിലും സാഹചര്യത്തിൽ ലഭിക്കാത്തവർക്കും വിവരങ്ങളിൽ വൈരുധ്യം ഉള്ളവർക്കും വോട്ടിംഗ് അവകാശം നഷ്ടമാകുന്നത് അടക്കമുള്ള നടപടികളാകും നേരിടേണ്ടിവരിക. ഇതിനായി ആധാർ നിയമം ഭേദഗതി ചെയ്താകും കേന്ദ്രസർക്കാർ നടപടി.
ആകെ 40 തെരഞ്ഞെടുപ്പ് പരിഷക്കരണ നിർദേശങ്ങളാണ് കമ്മീഷൻ നിയമ മന്ത്രാലയത്തിന് മുന്നിൽ വച്ചത്. ഇവയ്‌ക്കെല്ലാം തത്വത്തിൽ അംഗീകാരവും ലഭിച്ചു.
Story Highlights- Voters ID, Aadhar Card
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here