കേരളത്തെ നടുക്കിയ ബസ് അപകടങ്ങൾ

കേരളത്തെ ആകെ കണ്ണീരിലാഴ്ത്തി വീണ്ടും ഒരു ബസ് അപകടം. പുലർച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയിൽ വെച്ച് കെഎസ്ആർടിസിയുടെ വോൾവോ ബസ് അപകടത്തിൽപെടുന്നത്. കെഎസ്ആർടിസിയുടെ വോൾവോ ബസിലേക്ക് കണ്ടെയ്നർ ലോറി ഇടിച്ചു കയറി ഉണ്ടായ അപകടത്തിൽ മരിച്ച 19 പേരിൽ 18 പേരും മലയാളികൾ എന്നത് കേരളത്തെ കൂടുതൽ സങ്കട കടലിലാഴ്ത്തി.
ഇതാദ്യമല്ല കേരളം ദുരന്തങ്ങൾ അവശേഷിപ്പിച്ച് കടന്നുപോകുന്ന ദിവസങ്ങൾക്ക് സാക്ഷിയാകേണ്ടി വരുന്നത്. കാരണങ്ങൾ കണ്ടെത്തിയിട്ടും പലപ്പോഴും സമാന സാഹചര്യങ്ങളിൽ അപകടങ്ങൾ വീണ്ടും ആവർത്തിക്കപ്പെടുന്നു.
പൂക്കിപറമ്പ് ബസ് അപകടം
കേരളത്തെ നടുക്കിയ ഏറ്റവും വലിയ ബസ് അപകടങ്ങളിൽ ഒന്നായിരുന്നു പൂക്കിപറമ്പ് ബസ് അപകടം. 2001 മാർച്ച് 11നാണ് മലപ്പുറം കോട്ടക്കലിനടുത്ത് പൂക്കിപറമ്പിൽ ഗുരുവായൂരിൽ നിന്ന് തലഷേരിയിലേക്ക് വരികയായിരുന്ന പ്രണവം എന്ന സ്വകാര്യ ബസ് കോഴിച്ചെന എആർ ക്യാമ്പിനടുത്തുവച്ച് അപകടത്തിൽപെടുന്നത്. അമിത വേഗതയിൽ എത്തിയ ബസ് കാറിലിടിച്ച ശേഷം നിയന്ത്രണം വിട്ട് മറിയുകയായും നിമിഷങ്ങൾക്കകം ബസ് കത്തുകയുമായിരുന്നു. ബസ് ജീവനക്കാരും യാത്രക്കാരും അടക്കം 44 പേർ തൽക്ഷണം വെന്തു മരിച്ചു.
മദ്ദൂർ അപകടം
2001 ജൂലൈ 29നാണ് മദ്ദൂരിൽ നിന്നും ഏഴു കിലോമീറ്റർ അകലെ നെടുഗട്ട എപിഎംസി ചെക്ക് പോസ്റ്റിന് എതിർവശം ബെംഗളൂരുവിൽ നിന്ന് വടകരയിലേക്കു വന്ന ബസ്സും ലോറിയും കൂട്ടിയിടിച്ചത്. അപകടത്തിൽ ബസിൽ ഉണ്ടായിരുന്ന 9പേരും ലോറിയിൽ ഉണ്ടായിരുന്ന രണ്ടു പേരും മരിച്ചു.
പുല്ലുപാറ ബസ് അപകടം
1996 ജൂലായ് ഏഴ് ഞായറാഴ്ചയായിരുന്നു ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്തിനും പെരുവന്താനത്തിനും ഇടയിൽ പുല്ലുപാറയ്ക്ക് സമീപം തമിഴ്നാടിന്റെ രാജീവ്ഗാന്ധി ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് നാനൂറോളം അടി താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുമാസം പ്രായമുള്ള കുഞ്ഞടക്കം 11 പേർ തൽക്കണം മരിച്ചത്.
എഴുപുന്ന ബസ് അപകടം
1994 ഫെബ്രുവരി ആറിനാണ് അലപ്പുഴ ജില്ലയിലെ എഴുപുന്ന പഞ്ചായത്തിൽ ചമ്മനാട് വച്ച് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കയറുൽപന്നങ്ങൾ കയറ്റിയ ലോറിയും കൂട്ടിയിടിച്ച് നാൽപതോളം യാത്രക്കാർ വെന്തു മരിച്ചത്.
താനൂർ അപകടം
2013 ഓഗസ്റ്റ് 31 നായിരുന്നു മലപ്പുറം താനൂരിൽ സ്വകാര്യ ബസ് ഓട്ടോറിക്ഷയിൽ ഇടിച്ച് നാല് കുട്ടികളും രണ്ട് സ്ത്രീകളും അടക്കം എട്ടു പേർ മരിച്ചത്.
രാജാക്കാട് ബസ് അപകടം
2013 മാർച്ച് 25 നായിരുന്നു അപകടം. വെള്ളനാട് സാരാഭായ് എഞ്ചിനീയറിങ് കോളേജിലെ അവസാന വർഷ ഇലക്ട്രോണിക്സ് ബാച്ച് വിദ്യാർത്ഥികൾ വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപെടുകയായിരുന്നു. കൊക്കയിലേയ്ക്ക് തലകീഴായി മറിഞ്ഞ ബസിൽ 41 പേരടങ്ങുന്ന വിദ്യാർത്ഥി സംഘമാണുണ്ടായിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here