വിദ്വേഷ പ്രസംഗം; പ്രതിപക്ഷ നേതാക്കൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിൽ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നോട്ടിസ്

വിദ്വേഷ പ്രസംഗത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങി പ്രതിപക്ഷ പാർട്ടികളിലെ നേതാക്കൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജികളിൽ കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതി നോട്ടിസ്. ഡൽഹി കലാപം യുഎപിഎ ചുമത്തി അന്വേഷിക്കണമെന്നും എൻഐഎയ്ക്ക് വിടണമെന്നുമുള്ള ഹർജികളിലും നോട്ടിസ് അയക്കാൻ ഉത്തരവിട്ടു. ഹർജികൾ ഏപ്രിൽ പതിമൂന്നിന് വീണ്ടും പരിഗണിക്കും.
Read Also: എസ്എൻ ശ്രീവാസ്തവ പുതിയ ഡൽഹി പൊലീസ് മേധാവി
ലോയേഴ്‌സ് വോയിസ് സംഘടനയാണ് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആം ആദ്മി പാർട്ടി എംഎൽഎ അമ്മാനത്തുള്ള ഖാൻ, എഐഎംഐഎം നേതാവ് അസാദുദ്ദിൻ ഒവൈസി എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടത്. കോൺഗ്രസ് നേതാവ് ശശി തരൂർ, മണിശങ്കർ അയ്യർ, ദിഗ്വിജയ് സിംഗ്, സൽമാൻ ഖുർഷിദ്, പൊതുപ്രവർത്തകരായ സ്വരാ ഭാസ്‌കർ, തീസ്ത സീതൽവാദ് എന്നിവർക്കെതിരെ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടാണ് അജയ് ഗൗതം എന്ന വ്യക്തി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.
രാജ്യദ്രോഹത്തിന്റെ ഘടകങ്ങൾ ഉണ്ടെന്നും യുഎപിഎ ചുമത്തി കലാപക്കേസുകൾ അന്വേഷിക്കണമെന്നും ഹിന്ദുസേന ആവശ്യപ്പെട്ടു. എല്ലാ ഹർജികളിലും കേന്ദ്രസർക്കാരിനും ഡൽഹി സർക്കാരിനും ഡൽഹി പൊലീസിനും നോട്ടീസ് അയക്കാൻ ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. വിദ്വേഷ പ്രസംഗങ്ങളിൽ ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന ഹർജികൾ കോടതിയുടെ പരിഗണനയിലാണ്.
delhi riot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here