കോവിഡ് 19; ബഹ്റൈനിൽ വൈദ്യ പരിശോധനക്കായി മൊബൈല്‍ യൂണിറ്റുകള്‍ ആരംഭിച്ചു
ബഹ്റൈനിൽ കോവിഡ് 19 വൈറസ് ബാധ തടയുന്നതിന് വൈദ്യ പരിശോധനക്കായി മൊബൈല്‍ യൂണിറ്റുകള്‍ ആരംഭിച്ചു. ഈ മാസം ഇറാൻ സന്ദർശിച്ച ശേഷം ബഹ് റൈനിലെത്തിയ മുഴുവൻ പേരുടെയും വൈദ്യ പരിശോധന മൊബൈൽ യൂണിറ്റുകളിലൂടെ ഉറപ്പ് വരുത്തും. 47 പേർക്കാണ് ബഹ്റൈനിൽ കൊറോണ കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചത്.
കോവിഡ് -19 രോഗ പ്രതിരോധത്തിനായി എല്ലാവരും സർക്കാർ മന്ത്രാലയങ്ങൾ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും ചികിത്സയിലുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ കൺസൾട്ടൻറ് ഡോ. ജമീല വ്യക്തമാക്കി.
രോഗത്തെ ഫലപ്രദമായി നേരിടാൻ പൊതുസമൂഹത്തിലെ മുഴുവൻ പേരുടെയും സഹകരണം ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. ഫെബ്രുവരി മാസത്തിൽ ഇറാൻ സന്ദർശിച്ച മുഴുവൻ ആളുകളെയും മുൻകരുതൽ നടപടി എന്ന നിലയിൽ വൈദ്യപരിശോധനക്ക് വിധേയരാക്കും.
ഇവർക്ക് 444 എന്ന നമ്പറിൽ വിളിച്ച് വൈദ്യ പരിശോധനക്കുള്ള തീയതി ബുക്ക് ചെയ്യാം. രോഗ പ്രതിരോധത്തിനായി എല്ലാവരും സർക്കാർ നിർദേശങ്ങൾ പാലിക്കണമെന്നും എങ്കിൽ മാത്രമേ വൈറസ് ബാധയുടെ വ്യാപനം തടയാൻ സാധിക്കുകയുള്ളൂവെന്നും രോഗപ്രതിരോധത്തിനായി ഈയിടെ രൂപീകരിച്ച ദേശീയ ദൗത്യസംഘത്തിലെ അംഗവും ബിഡിഎഫ് ആശുപത്രിയിലെ സാംക്രമിക രോഗ കൺസൾട്ടൻറുമായ ലഫ്.കേണൽ ഡോ. മനാഫ് അൽ ഖഹ്താനി പറഞ്ഞു. പ്രതിരോധ നടപടികളെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ ദൗത്യസംഘത്തിൻ്റെ ക്രൗൺ പ്രിൻസ് സെൻറർ ഫോർ ട്രെയ്നിങ് ആൻറ് മെഡിക്കൽ റിസർച്ചിലായിരുന്നു ബഹ്റൈൻ ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങൾ സംയുക്തമായി വിളിച്ചു ചേർത്ത വാർത്താസമ്മേളനം. കൊറോണ വൈറസിനെ രാജ്യത്തുനിന്ന് പൂർണ്ണമായി ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. രോഗബാധ സ്ഥിരീകരിച്ചവർക്ക് സമഗ്രമായ ചികിത്സയാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. കിംവദന്തികൾക്ക് വശംവദരാകരുതെന്നും വാർത്താസമ്മേളനത്തിൽ അധികൃതർ കൂട്ടിച്ചേർത്തു.
Story Highlights: Corona mobile units in bahrain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here