വ്യാജ സിഗരറ്റുകള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എക്‌സൈസ് മന്ത്രി

സംസ്ഥാനത്തേക്ക് ഒഴുകുന്ന വ്യാജ സിഗരറ്റുകള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. നിലവില്‍ ഉള്ള നിയമത്തിന് പരിമിതികള്‍ ഉള്ളതിനാല്‍ കേന്ദ്ര നിയമത്തില്‍ മാറ്റം വരുത്താനുള്ള നിയമ സാധ്യത പരിശോധിക്കുകയാണെന്ന് മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. വ്യാജ സിഗരറ്റുകള്‍ സംബന്ധിച്ച് കഴിഞ്ഞ ദിവസം ട്വന്റിഫോര്‍ നല്‍കിയ വാര്‍ത്തയെ തുടര്‍ന്നാണ് മന്ത്രിയുടെ ഇടപെടല്‍.
യുവാക്കളെയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ടാണ് സംസ്ഥാനത്തേക്ക് വ്യാജ സിഗരറ്റുകള്‍ എത്തുന്നത്. വിദേശ രാജ്യങ്ങളിലെ വിലകൂടിയ സിഗരറ്റ് എന്ന വ്യാജേനയാണു വില്‍പന. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇത്തരത്തില്‍വില്‍പന നടത്തുന്ന കേന്ദ്രങ്ങള്‍ക്ക് എതിരെ എന്‍ഡിപിഎസ് ആക്റ്റ് പ്രകാരം നടപടി ഉണ്ടാകുമെന്നു സര്‍ക്കാര്‍ ഈ വിഷയം ഗൗരവമായാണ് കാണുന്നതെന്നും പറഞ്ഞു.
നിലവില്‍ ഉള്ള നിയമത്തിന് പരിമിതികള്‍ ഉണ്ട്. അതിനാല്‍ കേന്ദ്രനിയമത്തില്‍ മാറ്റം വരുത്താനുള്ള നിയമ സാധ്യത പരിശോധിക്കുകയാണ്. ഈ സാഹചര്യത്തില്‍ എക്‌സൈസും പൊലീസും സംയുക്തമായി പരിശോധന നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മുന്തിരിയുടെയും ആപ്പിളിന്റെയും ഏലക്കയുടെയുമെല്ലാം രുചിയും മണവുമുള്ള വ്യാജ സിഗരറ്റുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. വലിച്ചാല്‍ പുകയില ഗന്ധം ഉണ്ടാകില്ല എന്നതാണ് യുവാക്കളെ കൂടുതലായി ഇതിലേക്ക് ആകര്‍ഷിക്കാനുള്ള കാരണം.
Story Highlights: Fake cigarette,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here