അശാസ്ത്രീയമായ കളിസ്ഥല നിർമാണം; വെള്ളക്കെട്ടിന് വഴിവയ്ക്കുന്നതായി പരാതി
അശാസ്ത്രീയമായ കളിസ്ഥല നിർമാണം വെള്ളക്കെട്ടിന് വഴിവയ്ക്കുന്നതായി പരാതി. ഹൗസിംഗ് ബോർഡ് ഗ്രീൻ ബെൽട്ട് നിർമാണത്തിനായി ഒഴിച്ചിട്ട സ്ഥലത്താണ് ആധുനിക രീതിയിലുള്ള ഫുട്ബോൾ ടർഫ് ഒരുക്കുന്നത്. കൊച്ചി മേയർ കൂടിയായ സൗമിനി ജെയ്നിന്റെ വാർഡിലാണ് ഈ നഗ്നമായ നിയമലംഘനം നടന്നിരിക്കുന്നത്. നിർമാണപ്രവർത്തനങ്ങൾ താത്കാലികമായി ഹൈക്കോടതി സ്റ്റേ ചെയ്തു.
Read Also: സൗമിനി ജെയ്നെതിരെ കോൺഗ്രസിലെ വനിതാ കൗൺസിലർമാർ; മേയർ സ്ഥാനം ഒഴിയണമെന്നാവശ്യം
കോൺക്രീറ്റ് കെട്ടിടങ്ങളാൽ നിറയുന്ന കൊച്ചിയിൽ കളിസ്ഥലങ്ങൾ ഇല്ലാത്ത പ്രതിസന്ധി മറികടക്കാനാണ് കോർപറേഷന്റെ ഭാഗത്ത് നിന്ന് ഇതുപോലൊരു പദ്ധതി മുന്നോട്ട് വച്ചത്. അത് അഭിനന്ദനാർഹം തന്നെയെന്ന് ഇവിടുത്തെ നാട്ടുകാരും പറയുന്നു. എന്നാൽ അശാസ്ത്രീയമായി ഇങ്ങനെ കളിസ്ഥലം നിർമിക്കുമ്പോൾ വെള്ളത്തിനടിയിൽ ആകാൻ പോകുന്നത് 226 കുടുംബങ്ങളാണ്. കഴിഞ്ഞ മഴക്കാലത്ത് സമാനതകളില്ലാത്ത രീതിയിൽ ഈ പ്രദേശം വെള്ളത്തിനടിയിലായി.
കേരളാ ഹൗസിംഗ് ബോർഡ് കോർപറേഷന്റെ പക്കൽ നിന്ന് പണമടച്ചാണ് കുടുംബങ്ങൾ 75 സെന്റ് സ്ഥലം സ്വന്തമാക്കിയത്. ഗ്രീൻ ബെൽറ്റ് നിർമിക്കാനുള്ള സ്ഥലത്താണ് കളിസ്ഥലം ഉയർന്നിരിക്കുന്നത്. ഇവിടെ കളിസ്ഥലം നിർമിക്കരുതെന്ന് കോർപറേഷൻ ഹൗസിംഗ് ബോർഡ് കത്ത് നൽകിയിരുന്നു. ഇതെല്ലാം കാറ്റിൽ പറത്തിയാണ് കോർപറേഷന്റെ നടപടി. 40 ലക്ഷം രൂപയുടെ പദ്ധതി രണ്ട് വർഷമായിട്ടും പൂർത്തിയിട്ടില്ല. 54 വാർഡിന് വേണ്ടിയാണ് കളിസ്ഥലം നിർമിക്കുന്നതെന്നാണ് കോർപറേഷന്റെ വാദം. എന്നാൽ പുറത്ത് നിന്നുമുള്ള വ്യക്തികൾക്ക് കായികവിനോദങ്ങൾക്കായി ഈ ഗ്രൗണ്ട് തുറന്നുകൊടുക്കാനാണ് കോർപറേഷന്റെ നീക്കമെന്നും വിമർശനമുണ്ട്. മൂന്ന് മാസത്തിന് ശേഷം വീണ്ടും മഴക്കാലം ആരംഭിക്കും. എന്നാൽ കൃത്യമായ ഡ്രൈനേജ് സംവിധാനം ഇല്ലാത്തതിനാൽ വെള്ളക്കെട്ട് ഭീഷണി നേരിടുകയാണ് കുടുംബി കോളനി നിവാസികൾ.
unscientific play ground construction in cochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here