പ്രളയ ദുരിതാശ്വാസത്തിനായി അദാലത്തില്‍ കയറിയിറങ്ങി ആയിരങ്ങള്‍
2018 ലെ പ്രളയ ദുരിതാശ്വാസത്തിനായി അദാലത്തില്‍ കയറിയിറങ്ങി ആയിരങ്ങള്‍. അഞ്ച് ജില്ലകളിലായി 17901 അപേക്ഷകരാണ് കൊച്ചിയിലെ സ്ഥിരം അദാലത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. അതേസമയം, അപേക്ഷകള്‍ വിലയിരുത്തി നഷ്ടപരിഹാരം അനുവദിക്കാന്‍ രണ്ട് വര്‍ഷമെങ്കിലും വേണ്ടി വരുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പ്രളയ ദുരിതാശ്വാസ വിതരണത്തിന് സ്ഥിരം അദാലത്ത് കൊച്ചിയില്‍ നിലവില്‍ വന്നത്. 2019 നവംബറില്‍ ആരംഭിച്ച അദാലത്തില്‍ ഇന്നലെ വരെ ലഭിച്ചത് 17901 പരാതികളാണ്. ഇതില്‍ പൂര്‍ണമായും പരിഹരിക്കാനായത് 20 കേസുകള്‍ മാത്രമാണ്. ചിലതിന് ഭാഗികമായും പരിഹാരം കണ്ടു. ദിവസം 300 അപേക്ഷകള്‍ എങ്കിലും ഇവിടെ എത്തുന്നുണ്ട്. എറണാകുളം, കോട്ടയം, തൃശൂര്‍, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ളവരുടെ പരാതികളാണ് എറണാകുളത്ത് കേള്‍ക്കുന്നത്.
അതേസമയം, അപേക്ഷ സ്വീകരിക്കുന്നതിന് അഞ്ച് ഉദ്യോഗസ്ഥര്‍ മാത്രമാണ് ചുമതലയിലുള്ളത്. അനുവദിച്ച മുറികളിലെല്ലാം അപേക്ഷകള്‍ നിറഞ്ഞു. ദുരിതാശ്വാസ വിതരണത്തില്‍ തട്ടിപ്പ് നടന്ന പശ്ചാത്തലത്തില്‍ കൃത്യമായി പരിശോധിച്ച ശേഷമേ ഫണ്ട് അനുവദിക്കാനാകൂ. ഇതിന് നിലവിലെ അവസ്ഥയില്‍ രണ്ട് വര്‍ഷത്തിലേറെ സമയം വേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
Story Highlights: kerala flood
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here