Advertisement

ഖത്തറിൽ നിന്ന് നാട്ടിലെത്തിയ ആൾ പനിയുമായി ക്ലിനിക്കിൽ; എന്തോ പന്തികേടെന്ന് ചികിത്സിച്ച ഡോക്ടർ; കുറിപ്പ്

March 9, 2020
1 minute Read

ഖത്തറിൽ നിന്ന് നാട്ടിലെത്തിയ ആൾ പനിക്ക് ചികിത്സ തേടി സമീപിച്ചപ്പോൾ തോന്നിയ ചില സംശയങ്ങൾ പങ്കുവയ്ക്കുകയാണ് ഡോക്ടർ ഷിനു ശ്യാമളൻ. രോഗി ഖത്തറിൽ നിന്ന് തിരിച്ചെത്തിയ തീയതി പറഞ്ഞതിൽ എന്തോ പന്തികേടുണ്ടെന്ന് ഷിനു ശ്യാമളൻ ഫേസ്ബുക്കിൽ കുറിച്ചു.

രോഗിയും കുടുംബവും ദിവസങ്ങൾക്ക് മുൻപ് ഫ്‌ളൈറ്റിൽ ഡൽഹിയിലും ആഗ്രയിലും ടൂറും പോയിരുന്നു. അഡ്രസ് ചോദിച്ചപ്പോൾ സ്ഥലവും വീട്ടു പേരും മാത്രമാണ് പറഞ്ഞത്. കൂടുതൽ ഒന്നും പറയാൻ അയാൾ തയ്യാറായില്ല. ഖത്തറിൽ നിന്ന് വന്ന വിവരം ആരോഗ്യവകുപ്പിൽ അറിയിച്ചോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടിയെന്നും ഡോക്ടർ പറഞ്ഞു.

തനിക്ക് സംശയം തോന്നിയ കാര്യങ്ങൾ ആരോഗ്യവകുപ്പിൽ അറിയിച്ചിട്ടുണ്ടെന്നും അയാൾ ഖത്തറിൽ പോകും മുൻപ് വേണ്ട നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നതായും ഷിനു കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഖത്തറിൽ നിന്ന് നാട്ടിൽ വന്ന ഒരാൾ ഇന്ന് വൈകിട്ട് ആറു മണിക്ക് ക്ലിനിക്കിൽ വന്നു. കടുത്ത പനിയുണ്ട്. 101 ഡിഗ്രി. രണ്ടു ദിവസം മുൻപ് അയാൾ ഏതോ സർക്കാർ ആശുപത്രിയിൽ പോയിരുന്നു എന്നു പറഞ്ഞു. എന്നാണ് നാട്ടിൽ വന്നതെന്ന് ഞാൻ ചോദിച്ചു. അയാളുടെ ഭാര്യ പറഞ്ഞു ‘ഫെബ്രുവരി 30’

അയാൾ പറഞ്ഞു ‘അല്ല ജനുവരി 30’. ആ തീയതിയിൽ എന്തോ പന്തികേട് തോന്നി. ഇഞ്ചക്ഷൻ എടുത്തു പനി വേഗം കുറയുമെന്ന് കരുതിയാണത്രേ അയാൾ കാണിക്കാൻ വന്നത്. ഇഞ്ചക്ഷൻ എടുത്തു പനി മാറില്ലെന്ന് ഞാൻ പറഞ്ഞു.

നിങ്ങൾ ആരോഗ്യവകുപ്പിൽ ഖത്തറിൽ നിന്ന് വന്ന വിവരം അറിയിച്ചോ? ഇല്ല എന്ന് മറുപടി.

അവർ കുറച്ചു ദിവസം മുൻപ് ഫ്‌ളൈറ്റിൽ ഡൽഹിയിലും ആഗ്രയിലും ടൂറും പോയിരുന്നതായി പറഞ്ഞു. ഒപിയിൽ പാതി കിളി പോയെങ്കിലും. അഡ്രസ് ചോദിച്ചപ്പോൾ ആകെ സ്ഥലവും വീട്ടു പേരും പറഞ്ഞു. കൂടുതൽ ഒന്നും അയാൾ പറഞ്ഞില്ല.

ഞാൻ പറഞ്ഞെങ്കിലും അയാൾക്ക് ആരോഗ്യ വകുപ്പിൽ അറിയിക്കുവാൻ ഇപ്പോഴും താൽപര്യമില്ല.
നാളെ ഫ്‌ളൈറ്റ് ഉണ്ടെന്നും പറഞ്ഞു. ഫോൺ നമ്പർ തന്നില്ല. അയാൾ ഒ.പി ചീട്ടും എടുത്തു എന്തോ പന്തികേട് തോന്നിയ പോലെ ഇറങ്ങി പോയി .

കിട്ടിയത് അയാൾ വന്ന വണ്ടി നമ്പർ ആണ്. ഞാനിത് എഴുതുന്നത് അയാൾ പറഞ്ഞ തീയതി ‘ജനുവരി 30’ സത്യമാണോ എന്ന് സംശയം ഉള്ളത് കൊണ്ടാണ്. 30 ശരിയാണെങ്കിൽ 28 ദിവസം കഴിഞ്ഞു. പേടിക്കേണ്ടത് ഉണ്ടാകില്ല. അത് കള്ളമാണെങ്കിൽ ഒരുപാട് പേരുടെ ലൈഫ് അറ്റ് റിസ്‌ക്കാണ്.

അയാൾ പോയ സർക്കാർ ആശുപത്രിയിൽ അയാൾ ഇതൊന്നും പറഞ്ഞിട്ടില്ല. അവടെ ഉണ്ടായിരുന്നവർ മുതൽ അയാൾ സഞ്ചരിച്ച വഴികളിൽ ഒക്കെ എത്ര പേർ. ഞാൻ അതിൽ ഒരാൾ മാത്രം. നാലു മണിക്കൂറായി ടെൻഷനുണ്ട്.

എന്തായാലും എല്ലാം കൂടി ആരോഗ്യവകുപ്പിൽ കൊടുത്തിട്ടുണ്ട്. അയാൾ നാളെ ഖത്തറിൽ പോകും മുൻപ് വേണ്ട നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു. ഒരുപാട് പേരുടെ ജീവന് അപകടമുണ്ടോ എന്ന് സംശയം എനിക്കുള്ളത് കൊണ്ട് ഇതിവിടെ എഴുതുന്നു.

ഇത്ര മാത്രമേ ഉറപ്പ് വരുത്തേണ്ടത് ഉള്ളു. അയാൾ നാട്ടിൽ വന്നത് ജനുവരി 30 ആണോ?

അതുകൊണ്ട് എനിക്കിത്രയെ പറയുവാനുള്ളു. എല്ലാ ആരോഗ്യ പ്രവർത്തകരും ജനങ്ങളും ജാഗ്രത പാലിക്കുക. മാസ്‌ക്ക് മറ്റും പ്രതിരോധ നടപടികൾ സ്വീകരിക്കുക.എത്ര പേർ ഇതുപോലെ (പത്തനംതിട്ടയിൽ മൂന്ന് പേർ ചെയ്തത് പോലെ) ആരോഗ്യവകുപ്പിനെ അറിയിക്കാതെ കൊറോണ ബാധിത രാജ്യങ്ങളിൽ നിന്ന് വന്ന് കൈയ്യും വീശി നടക്കുന്നുണ്ടാകും? അറിയില്ല. ഭയമുണ്ട്. അതുകൊണ്ട് നാം ജാഗ്രത പാലിക്കുക.

ഡോ. ഷിനു
8/3/2020

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top