പാലാരിവട്ടം പാലം അഴിമതി കേസ്: ചന്ദ്രികയുടെ ഹെഡ് ഓഫീസില്‍ റെയ്ഡ്

പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപെട്ട് മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ കോഴിക്കോട്ടെ ഹെഡ് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് അഴിമതിപ്പണം ചന്ദ്രികയുടെ അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്നാണ് വിജിലന്‍സിന്റെ നിഗമനം. അതേ സമയം, തന്നെ പ്രതിചേർത്തത് സിപിഐഎം നേതാക്കളുടെ നിരന്തര ആവശ്യപ്രകാരമാണെന്നും, കേസില്‍ മുൻകൂർ ജാമ്യം തേടില്ലെന്നും ഇബ്രാഹീം കുഞ്ഞ് പറഞ്ഞു
രാവിലെ ഒമ്പത് മണിയോടെ വിജിലന്‍സ് സംഘം ചന്ദ്രികയുടെ ഓഫീസിലെത്തി റെയിഡ് ആരംഭിച്ചു. ഫിനാൻസ് വിഭാഗം ജീവനക്കാരെയാണ് ചോദ്യം ചെയ്യുന്നത്. നോട്ടു നിരോധന കാലത്ത് അഴിമതിപ്പണം വെളുപ്പിക്കാൻ പത്ത് കോടി രൂപ ഇബ്രാഹിം കുഞ്ഞിന്റെ അക്കൗണ്ടിൽ നിന്ന് ചന്ദ്രികയുടെ അക്കൗണ്ടിലേക്ക് അയച്ചതായാണ് വിജിലന്‍സിന്റെ വിലയിരുത്തൽ. സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ വിജിലന്‍സ് പിടിച്ചെടുക്കും.
അഴിമതിപ്പണം വെളുപ്പിക്കാൻ ഇബ്രാഹിം കുഞ്ഞ് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്തെന്ന് വിജിലന്‍സ് നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
നേരത്തെ, അഴിമതിക്കേസിൽ തന്നെ മനഃപൂർവം പ്രതിചേർത്തതാണെന്ന് ഇബ്രാഹിംകുഞ്ഞ് പറഞ്ഞിരുന്നു. കേസിന്റെ ന്യായാന്യായങ്ങൾ തീരുമാനിക്കേണ്ടത് കോടതിയാണ്. കോടതി നടപടികളോടും അന്വേഷണത്തോടും സഹകരിക്കും. മുൻകൂർ ജാമ്യം തേടില്ലെന്നും വി കെ ഇബ്രാഹിം കുഞ്ഞ് കൊച്ചിയിൽ പറഞ്ഞു.
സിപിഐഎം നേതാക്കളുടെ നിരന്തരമുള്ള ആവശ്യപ്രകാരമാണ് തന്നെ പ്രതിചേർത്തത്. തനിക്ക് അഴിമതിയിൽ പങ്കില്ല. കളമശേരി സീറ്റിലാണ് സിപിഐഎമ്മിന്റെ നോട്ടം. ഒരിക്കലും തെരഞ്ഞെടുപ്പിൽ ജയിക്കാത്ത ആളുകളും സീറ്റ് കിട്ടാത്ത ആളുകളും നടത്തുന്ന ഗൂഢാലോചനയാണിത്. ഈ സ്ഥിതിവിശേഷം ആരോഗ്യകരമായ രാഷ്ട്രീയ സംവിധാനത്തിനും ജനാധിപത്യ ഭരണക്രമത്തിനും യോജിച്ചതല്ലെന്നും വി കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.
Story Highlights: Palarivattom bridge scam Chandrika’s head office raided
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here