മലപ്പുറത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. മലപ്പുറം തിരൂരങ്ങാടിയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ വീട്ടില്‍ വളര്‍ത്തുന്ന കോഴികളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.
വനം വകുപ്പ് മന്ത്രി കെ രാജുവാണ് നിയമസഭയില്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. പരപ്പനങ്ങാടിയിലെ 16-ാം വാര്‍ഡിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ചത്ത ഏഴ് കോഴികളുടെ സാമ്പിള്‍ ഭോപ്പാലിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ പരിശോധന ഫലത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മലപ്പുറത്ത് കളക്ടറുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. രോഗം സ്ഥിരീകരിച്ച പ്രദേശത്തിന് ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള ഏകദേശം നാലായിരത്തോളം പക്ഷികളെ ശനിയാഴ്ച്ച മുതല്‍ കൊന്ന് തുടങ്ങും.10 കിലോമീറ്റര്‍ ചുറ്റളവില്‍ പൗള്‍ട്രി ഫാമുകള്‍ അടച്ചിടും. ഇറച്ചിയുടെയും മുട്ടയുടെയും വില്‍പന നിരോധിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
നിയന്ത്രണത്തിലുള്ള പ്രദേശത്ത് നിന്ന് ആരെങ്കിലും പക്ഷികളെ മറ്റിടങ്ങളിലേക്ക് മാറ്റാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ നിയമ നടപടി ഉണ്ടാകും. ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ട് കണ്‍ട്രോള്‍ റൂ തുറന്നു. അതേസമയം, കോഴിക്കോട് ജില്ലയില്‍ സ്ഥിതി നിയന്ത്രണ വിധേയമായി. ഇന്ന് ഒളിപ്പിച്ചുവച്ച പക്ഷികളെ കണ്ടെത്തി നശികരിക്കുന്ന കോംബിംഗ് പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.തിരുവനന്തപുരത്ത് പക്ഷികള്‍കൂട്ടമായി ചത്തത് പക്ഷിപ്പനി കാരണമല്ലെന്ന് കണ്ടെത്തി.
Story Highlights- Bird flu, confirmed, Malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here