മൈക്രോസോഫ്റ്റ് ഡയറക്ടർ ബോർഡിൽ നിന്ന് ബിൽഗേറ്റ്‌സ് പടിയിറങ്ങി

ഐടി ഭീമനായ മൈക്രോസോഫ്റ്റിന്റെ സ്ഥാപകന്‍ ബിൽഗേറ്റ്സ് കമ്പനി ഡയറക്ടർ ബോർഡിൽ നിന്ന് പടിയിറങ്ങി. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നാണ് വിശദീകരണം. ഭാര്യ മെലിൻഡയുമായി ചേർന്ന് രൂപീകരിച്ച ബിൽ ആൻഡ് മെലിൻഡ ഫൗണ്ടേഷനിലൂടെയാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ബിൽഗേറ്റ്‌സ് ചുക്കാൻ പിടിക്കുന്നത്. ഇന്ത്യൻ സമയം ഇന്ന് പുലർച്ചയോടെയാണ് ബിൽഗേറ്റ്സ് തീരുമാനം പ്രഖ്യാപിച്ചത്. ആഗോള ആരോഗ്യ മേഖലയുടെ വികസനം, വിദ്യാഭ്യാസം, കാലാവസ്ഥാ വ്യതിയാനം, എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മൈക്രോസോഫ്റ്റിന്റെ ഡയറക്ടർ ബോർഡിൽ നിന്ന് പടിയിറങ്ങുന്നത് എന്ന് ബിൽഗേറ്റ്സ് പറഞ്ഞു. മൈക്രോസോഫ്റ്റ് എന്റെ ജീവന്റെ ഭാഗമായിരുന്നു. നിലവിലെ നേതൃത്വവുമായി ബന്ധം തുടരുമെന്നും ബിൽഗേറ്റ്സ് വ്യക്തമാക്കി.
Read Also: പൗരത്വ നിയമ ഭേദഗതിയെ വിമർശിച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല
1975ൽ തന്റെ ബാല്യകാല സുഹൃത്ത് പോൾ അലനുമായി ചേർന്നാണ് ബിൽഗേറ്റ്സ് മൈക്രോസോഫ്റ്റിന് രൂപം നൽകിയത്. പേഴ്‌സണൽ കമ്പ്യൂട്ടർ രംഗത്ത് കമ്പനിയിലൂടെ ഒരു വിപ്ലവത്തിന് തുടക്കം കുറിച്ചു. നിലവിൽ ലോകത്തെ രണ്ടാമത്തെ സമ്പന്നനായ ബിൽഗേറ്റ്‌സ് 2014 ഫെബ്രുവരിയിലാണ് കമ്പനി ചെയർമാൻ സ്ഥാനം രാജിവച്ചത്. ഇന്ത്യൻ വംശജനായ സത്യ നദെല്ലയാണ് നിലവിൽ മൈക്രോസോഫ്റ്റിന്റെ സിഇഒ. സത്യ നദെല്ല ഉൾപ്പെടെയുള്ളവരുടെ ടെക്‌നോളജി ഉപദേഷ്ടാവായി അദ്ദേഹം തുടരും. ഓൺലൈൻ സ്റ്റോറായ ആമസോണിന്റെ ഉടമ ജെഫ് ബേസോസാണ് ഇപ്പോൾ ലോകത്തിലെ ഏറ്റവും ധനികൻ.
bill gates, microsoft
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here