പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കില്ല; ഫ്രാങ്കോ മുളയ്ക്കലിന്റെ ഹർജി തള്ളി കോടതി

കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ ഹർജി തള്ളി. ഫ്രാങ്കോ വിചാരണ നേരിടണമെന്ന് കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതി ഉത്തരവിട്ടു. വിടുതൽ ഹർജിയുമായി മേൽക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അറിയിച്ചു.
വിചാരണ കൂടാതെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ ഹർജിയാണ് കോടതി തള്ളിയത്. ഇരയായ കന്യാസ്ത്രീയുടെ പരാതി വിശ്വസനീയമല്ലെന്നും, കേസ് കെട്ടിച്ചമച്ചതാണെന്നും ആരോപിച്ചായിരുന്നു പ്രതിഭാഗത്തിന്റെ ഹർജി. എന്നാൽ ആരോപണങ്ങൾക്ക് കൃത്യമായ തെളിവുകൾ ഉണ്ടെന്ന പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് കോടതി നടപടി. ഫ്രാങ്കോ മുളയ്ക്കൽ വിചാരണ നേരിടണമെന്ന് കോടതി വിധിയിൽ നിർദേശിച്ചു. മാധ്യമങ്ങൾക്കും പ്രോസിക്യൂഷനും എതിരെ കോടതി അലക്ഷ്യ നടപടിക്ക് കേസ്സ് എടുക്കണമെന്ന പ്രതിഭാഗം ഹർജി വിധി പറയാൻ 24 ലേക്ക് മാറ്റി.
കോടതി കേസ് പരിഗണിക്കുന്നതിന് തലേ ദിവസം കേസിലെ പതിനാലാം സാക്ഷിയായ കന്യാസ്ത്രീയുടെ മൊഴി പുറത്ത് വിട്ടു എന്നാണ് ഹർജിയിലെ ആരോപണം. കഴിഞ്ഞവർഷം ഏപ്രിൽ 9ന് കുറ്റപത്രം സമർപ്പിക്കപ്പെട്ട കേസിൽ ഇതുവരെ വിചാരണ നടപടികൾ ആരംഭിക്കാനായിട്ടില്ല. ഓരോ തവണ കേസ് പരിഗണിക്കുമ്പോഴും പുതിയ ഹർജികൾ സമർപ്പിച്ച്, പ്രതിഭാഗം വിചാരണ നടപടികൾ നീട്ടാൻ ശ്രമിക്കുകയാണെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ ആരോപിച്ചിരുന്നു. ബലാത്സംഗം പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, അധികാരമുപയോഗിച്ച് ഭീഷണി മുഴക്കൽ തുടങ്ങി 10 വകുപ്പുകളാണ് ഫ്രാങ്കോയ്‌ക്കെതിരെ കുറ്റപത്രത്തിൽ ഉള്ളത്. വിചാരണ നീട്ടണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു.
Story Highlights- Franco mulakkal,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here