കൊവിഡ് 19 ഭീഷണി പരിഗണിക്കാതെ എസ്എസ്‌സിയുടെ പരീക്ഷാ നടത്തിപ്പ്
കൊവിഡ് 19 ഭീഷണി പരിഗണിക്കാതെ സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ പരീക്ഷാ നടത്തിപ്പ്. കേന്ദ്രസർക്കാർ ഉദ്യോഗങ്ങളിലെ നിയമനങ്ങൾക്കായി ദേശീയ തലത്തിൽ നടത്തുന്ന മത്സര പരീക്ഷയാണ് ഇന്ന് ആരംഭിച്ചത്. കേരളത്തിൽ കൊച്ചി അടക്കം ഏഴ് സെന്ററുകളിലാണ് പരീക്ഷ നടക്കുന്നത്. കൊവിഡ് 19 ഭീതിയെ തുടർന്ന് നിരവധി പരീക്ഷകൾ മാറ്റിയെങ്കിലും സ്റ്റാഫ് സെലക്ഷൻ കമ്മീഷന് മനംമാറ്റമില്ല. രാജ്യത്തെ ഒൻപത് മേഖലകളിലായി ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ എഴുതുന്ന കമ്പൈൻഡ് ഹയർസെക്കഡറി ലെവൽ പ്രാഥമിക പരീക്ഷ മുൻനിശ്ചയപ്രകാരം ഇന്ന് തുടങ്ങി. നാട്ടുകാരുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ പൊലീസിന്റെ കനത്ത സുരക്ഷയിലാണ് ആലുവയിലെ സെന്ററിൽ പരീക്ഷ തുടങ്ങാനായത്. പരീക്ഷ തടയുമെന്ന നാട്ടുകാരുടെ മുന്നറിയിപ്പിനെ തുടർന്നാണ് പൊലീസ് വിപുലമായ സുരക്ഷ ഒരുക്കിയത്. മൂന്ന് പരീക്ഷകളാണ് ഇന്ന് ആലുവയിലെ ടിസിഎസിന്റെ ഓൺലൈൻ പരീക്ഷ സെന്ററിൽ നടക്കുന്നത്. രക്ഷിതാക്കളടക്കം 5000ല്‍ അധികം പേരാണ് ഇവിടെ മാത്രം എത്തുന്നത്.
Read Also: കൊവിഡ് 19 വാക്‌സിൻ പരീക്ഷണം യുഎസിൽ തുടങ്ങി
ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 100 ഓളം പൊലീസുകാരെ വിന്യസിച്ചു. ഉച്ചഭാഷിണിയിലൂടെ ആളുകൾ കൂടി നിൽക്കരുതെന്ന മുന്നറിയിപ്പും നൽകി. പരീക്ഷാ കേന്ദ്രത്തിൽ മെഡിക്കൽ സംഘത്തെ നിയോഗിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളളവരാണ് പരീക്ഷക്കെത്തുന്നത്. രാജ്യമെങ്ങും കർശന ജാഗ്രത പ്രഖ്യാപിച്ചിരിക്കെയാണ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷ നടത്തുന്നത്.
coronavirus, ssc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here