എസ്എൻഡിപി യൂണിയനിലെ സാമ്പത്തിക ക്രമക്കേട്; സുഭാഷ് വാസുവിന്റെ വീട്ടിൽ റെയ്ഡ്

മാവേലിക്കര എസ്എൻഡിപി യൂണിയനിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ പ്രസിഡന്റ് സുഭാഷ് വാസുവിന്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് റെയ്ഡ്. കായംകുളം പള്ളിക്കലിലെ വീട്ടിലാണ് അന്വേഷണ സംഘം പരിശോധന നടത്തുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈം ബ്രാഞ്ച് രണ്ട് തന്നെ നോട്ടീസ് നൽകിയിട്ടും സുഭാഷ് വാസു ഹാജരായിരുന്നില്ല. സുഭാഷ് വാസു ഉൾപ്പടെ ഏഴ് പ്രതികളുടെ വീട്ടിലാണ് റെയ്ഡ്.
മാവേലിക്കര എസ്എൻഡിപി യൂണിയനിൽ മൈക്രോഫിനാൻസ് തട്ടിപ്പ്, ഒപ്പം കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ പരാതികളാണ് സുഭാഷ് വാസുവിനെതിരെ ഉള്ളത്. ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് സുഭാഷ് വാസുവിനെ യൂണിയൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയത്. എസ്എൻഡിപി യൂണിയനിൽ മൈക്രോ ഫിനാൻസ് ക്രമക്കേടിൽ 12.5കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് മാവേലിക്കര യൂണിയൻ അംഗമായിരുന്ന ദയകുമാറാണ് സുഭാഷ് വാസുവിനെതിരെ കോടതിയെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായാണ് സുഭാഷ് വാസുവിന്റെ കായകുളം പള്ളിക്കലിലെ വീട്ടിലിൽ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം പരിശോധന നടത്തുന്നത്. ഈ കേസിൽ സുഭാഷ് വാസു ഒന്നാം പ്രതിയും സുരേഷ് കുമാർ എന്ന യൂണിയൻ അംഗം രണ്ടാം പ്രതിയുമാണ്. കേസിൽ ഏഴ് പ്രതികളാണ് ഉള്ളത്.
എല്ലാ പ്രതികളുടെ വീട്ടിലും ക്രൈം ബ്രാഞ്ച് പരിശോധന നടത്തുന്നുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈം ബ്രാഞ്ച് രണ്ട് തവണ നോട്ടീസ് നൽകിയിട്ടും സുഭാഷ് വാസു ഹാജരായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് അറുപതോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന പുരോഗമിക്കുന്നത്. സുഭാഷ് വാസു ഒളിവിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here